ഗംഗയിൽ വീണ്ടും ശവങ്ങൾ ഒഴുകുന്നു; കൊവിഡ് രോഗികളുടേതെന്ന് സംശയം
24 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ ഒഴുകിയെത്തിയ 40 മൃതദേഹങ്ങൾ സംസ്കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ലഖ്നോ: കാലവർഷം ശക്തിപ്രാപിക്കുകയും ഗംഗയിലെ ജലനിരപ്പ് ഉയരുകയും മണൽതിട്ടകൾ തകരുകയും ചെയ്തതോടെ തീരത്ത് സംസ്കരിച്ചിരുന്ന മൃതദേഹങ്ങൾ നദിയിൽ ഒഴുകാൻ തുടങ്ങി.
ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി കൂടുതലും കണ്ടെത്തിയത് പ്രയാഗ്‌രാജിലാണ്. 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ ഒഴുകിയെത്തിയ 40 മൃതദേഹങ്ങൾ സംസ്കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഓക്സിജൻ ട്യൂബ് ഘടിപ്പിച്ച നിലയിലുള്ള മൃതദേഹങ്ങളും ഗംഗയിൽ ഒഴുകിയെത്തി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി പ്രയാഗ് രാജിലെ വിവിധ ഇടങ്ങളിൽ നിന്ന് പ്രാദേശിക മാധ്യമപ്രവർത്തകർ ചിത്രീകരിച്ച വീഡിയോകളിലും ചിത്രങ്ങളിലും അധികൃതർ മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുക്കുന്നത് കാണാം. പ്രയാഗ് രാജ് മുനിസിപ്പൽ കോർപറേഷനിൽ നിന്നുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
40 മൃതദേഹങ്ങൾ സംസ്കരിച്ചതായി പ്രയാഗ് രാജ് മുനിസിപ്പൽ കോർപറേഷന്റെ സോണൽ ഓഫീസർ നിരാജ് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മൃതദേഹങ്ങളും സംസ്കരിക്കുകയും ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിൽ ഓക്സിജൻ ട്യൂബ് കാണപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മരിച്ചയാൾ രോഗിയായിരിക്കാമെന്ന് നീരജ് കുമാർ സിങ് പ്രതികരിച്ചു.
