പൗരന്‍മാരെ ഹിന്ദുക്കളായി വര്‍ഗീകരിക്കുന്നതും ആര്‍എസ്എസ് സാംസ്‌കാരികത അടിച്ചേല്‍പ്പിക്കുന്നതും തള്ളിക്കളയണം: പോപുലര്‍ ഫ്രണ്ട്

മതേതര, ബഹുസ്വര, ജനാധിപത്യ രാജ്യമായി ഇന്ത്യയെ ഒരിക്കലും അംഗീകരിക്കാന്‍ ആര്‍എസ്എസ്സിന് കഴിഞ്ഞിട്ടില്ല. സാംസ്‌കാരിക ദേശീയത എന്ന ആശയം ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

Update: 2022-02-22 13:23 GMT

കോഴിക്കോട്: രാജ്യത്തെ പൗരന്‍മാരെ നാലുതരം ഹിന്ദുക്കളാക്കി തരംതിരിക്കുന്ന ആര്‍എസ്എസ് നയത്തെ, ഇന്ത്യന്‍ ബഹുസ്വരതയുടെ നഗ്‌നമായ നിരാകരണമെന്ന് വിശേഷിപ്പിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം.

മതേതര, ബഹുസ്വര, ജനാധിപത്യ രാജ്യമായി ഇന്ത്യയെ ഒരിക്കലും അംഗീകരിക്കാന്‍ ആര്‍എസ്എസ്സിന് കഴിഞ്ഞിട്ടില്ല. സാംസ്‌കാരിക ദേശീയത എന്ന ആശയം ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

ഇന്ത്യന്‍ ജനതയെ നാലുതരം ഹിന്ദുക്കളായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് തരംതിരിച്ചത് ഇന്ത്യയുടെ വൈവിധ്യങ്ങളോടുള്ള സഹജമായ അസഹിഷ്ണുതയില്‍ നിന്നാണ്. അടിസ്ഥാനപരമായി ഹിന്ദു അല്ലാത്ത ഒന്നിനെയും അവര്‍ സ്വാഗതം ചെയ്യുന്നില്ലെന്ന പ്രഖ്യാപനം കൂടിയാണിത്. ഇത്തരം ഏകപക്ഷീയ വര്‍ഗീകരണങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ യാതൊരു അടിസ്ഥാനവുമില്ല. ഇത് ഇന്ത്യന്‍ ജനതയെ ഏകീകരിക്കുമെന്നാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍, ഇത്തരം ശ്രമങ്ങള്‍ അവര്‍ക്ക് സാമൂഹിക വ്യവസ്ഥയില്‍ എതിര്‍ഫലങ്ങളാണ് നല്‍കുക. ഇഷ്ടമില്ലാത്ത വിഭാഗങ്ങളെ ശത്രുവായി കാണാനും അവര്‍ക്കെതിരായ അക്രമത്തെയും പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നതിന് ഇത് വഴി വയ്ക്കും. ഇന്ത്യന്‍ ഭരണഘടന ഇഷ്ടമുള്ള സംസ്‌കാരം, മതം എന്നിവ തിരഞ്ഞെടുക്കാന്‍ വ്യക്തിസ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതിനാല്‍ മതസാംസ്‌കാരിക അടിച്ചേല്‍പ്പിക്കലുകള്‍ നാം തള്ളിക്കളയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News