കര്‍ഷക സമരത്തിലെ ട്വീറ്റ്; കാരവന്റെ ട്വിറ്റര്‍ അക്കൗണ്ട് തടഞ്ഞു വച്ചു

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ തെറ്റായ വാര്‍ത്ത റിപോര്‍ട്ട് ചെയ്‌തെന്ന പേരില്‍ കാരവാനിനെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ട്വിറ്ററിന്റെ വിലക്ക്.

Update: 2021-02-01 13:49 GMT

ന്യൂഡൽഹി: കാരവന്‍ മാഗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമായി. നിയമപരമായ കാരണങ്ങളാല്‍ അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ട്വിറ്റര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്താണ് നിയമപരമായ കാരണമെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ല.

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ തെറ്റായ വാര്‍ത്ത റിപോര്‍ട്ട് ചെയ്‌തെന്ന പേരില്‍ കാരവാനിനെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ട്വിറ്ററിന്റെ വിലക്ക്. ജനുവരി 26 ന് 'ദ കാരവൻ' ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ചാണ് കർഷകൻ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാർത്ത ട്വീറ്റ് ചെയ്തിരുന്നത്. ഐപി എസ്റ്റേറ്റ് പോലിസ് സ്റ്റേഷനിൽ കാരവൻ എഡിറ്റർ വിനോദ് ജോസിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റിപബ്ലിക് ദിനത്തില്‍ നടന്ന കിസാന്‍ ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത കാരവന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കര്‍ഷകന്‍ പോലിസ് വെടിവയ്പ്പില്‍ മരിച്ചതല്ലെന്നും ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്നും പോലിസ് വിശദീകരണം നല്‍കി. പിന്നാലെ ട്വീറ്റ് കാരവന്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

വ്യാജവാര്‍ത്ത, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കാരവാനെതിരെ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷകന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് വ്യാഴാഴ്ച കോണ്‍ഗ്രസ് എംപി ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കുള്‍പ്പെടെ രാജ്യദ്രോഹ വകുപ്പുകള്‍ ചുമത്തി നോയ്ഡ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.