തലശേരിയിലെ കസ്റ്റഡി മർദ്ദനം; വിശദമായ അന്വേഷണമെന്ന് പറഞ്ഞ് നടപടി വൈകിപ്പിക്കുന്നു

ആഭ്യന്തര മന്ത്രിയുടെ ജില്ലയിലാണ് ഈ സംഭവം നടന്നത്, വനിതാ കമ്മീഷന് പ്രത്യുഷിന്റെ ഭാര്യ പരാതി നൽകിയെങ്കിലും അതിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

Update: 2022-07-13 13:16 GMT

കണ്ണൂര്‍: രാത്രി വൈകി കടൽ കാണാനെത്തിയ ദമ്പതികളെ അറസ്റ്റ് ചെയ്ത് ഭർത്താവിനെ പോലിസ് കസ്റ്റഡിയിൽ മർദിച്ചുവെന്ന പരാതിയിൽ പോലിസ് അന്തിമ അന്വേഷണ റിപോർട്ട് ഇതുവരേയും സമർപ്പിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്ന് സിറ്റി പോലിസ് കമ്മിഷണർ നിർദേശിച്ചിരുന്നതായാണ് വിവരം. അതേസമയം തലശേരിയിൽ പോലിസിന്റെ കസ്റ്റഡി മർദ്ദനത്തിന് ഇരയാകേണ്ടി വന്ന പ്രത്യുഷ് പോലിസിനെതിരേ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തി.

പോലിസിനോട് തിരികെ ചോദ്യങ്ങൾ ചോദിച്ചതാണ് മ‍ര്‍ദ്ദനത്തിന് കാരണം. രാത്രിയിൽ ഇറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത് പോലിസ് അസഭ്യവർഷം നടത്തി. പ്രതികരിച്ച തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയാണ് മ‍ര്‍ദ്ദിച്ചത്. പോലിസിനെ താൻ മർദ്ദിച്ചു എന്ന ആരോപണം കള്ളമാണെന്നും തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രത്യുഷ് വിശദീകരിച്ചു.

അതേ സമയം, തലശ്ശേരി പോലിസ് നടത്തിയ അതിക്രമത്തിന്‍റെ ഇരയായ പ്രത്യൂഷിന്‍റെ ഭാര്യ മേഘ പോലിസിനെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തി. ഭർത്താവിനെ കാണാൻ സബ് ജയിലിൽ ചെന്നപ്പോൾ പോലിസുകാർ വീണ്ടും പരിഹസിച്ചുവെന്നാണ് ആരോപണം. ഒരു ഇന്റര്‍വ്യൂ കൂടി കൊടുത്തിട്ട് കാണാൻ വരൂ എന്നായിരുന്നു പോലിസുകാരുടെ പ്രതികരണമെന്ന് മേഘ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പോലിസിന്റെ അതിക്രമത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പോലിസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തുവെന്നാണ് ഭാര്യ മേഘ പറയുന്നത്. പോലിസിനെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് തലശ്ശേരി പോലിസ് പ്രത്യുഷിനെതിരെ കേസെടുത്തിരുന്നത്. ഈ കേസിൽ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

സംഭവത്തിൽ കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം നടത്തുന്നത് തലശ്ശേരി എസിപി ആണ്. സിഐക്കും എസ്ഐക്കുമെതിരേ ഉയർന്ന പരാതിയിൽ എസിപിക്ക് പുറമേ, സ്പെഷ്യൽ ബ്രാ‍ഞ്ച് ഡിവൈഎസ്‍പിയും അന്വേഷണം നടത്തുന്നുണ്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സർട്ടിഫിക്കറ്റും ഉൾപ്പെടെ പരിശോധിച്ച് റിപോർട്ട് തയ്യാറാക്കാനാണ് കമ്മീഷണർ ആർ ഇളങ്കോ നിർദേശിച്ചിട്ടുള്ളത്. നാല് ദിവസം മുമ്പാണ് കമ്മീഷണർ അന്വേഷണത്തിന് നിർദേശം നൽകിയത്.

ദമ്പതികൾക്ക് നേരെ പോലിസ് അതിക്രമം നടത്തിയ സംഭവത്തിൽ നിര്‍ണായക മെഡിക്കൽ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പോലിസ് കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പോലിസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ റിപോര്‍ട്ട്. പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന് വൂണ്ട് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്.

ശാസ്ത്രീയ തെളിവ് തന്നെ പുറത്തുവന്നിട്ടും നടപടി വൈകുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. സാധാരണയായി പോലിസ് അതിക്രമങ്ങൾ നടക്കുന്നത് വാർത്തയായാൽ തന്നെ ആരോപണ വിധേയരായ ഉദ്യോ​ഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാറുണ്ട്. ആഭ്യന്തര മന്ത്രിയുടെ ജില്ലയിലാണ് ഈ സംഭവം നടന്നത്, വനിതാ കമ്മീഷന് പ്രത്യുഷിന്റെ ഭാര്യ പരാതി നൽകിയെങ്കിലും അതിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.