ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പിതാവ് ട്രെയിനില്‍നിന്ന് ചാടിമരിച്ചു

Update: 2023-12-15 12:43 GMT

കൊല്ലം: മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പിതാവ് ട്രെയിനില്‍നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്ര വധക്കേസ് പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി വെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്നശേഷം തിരിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോവുന്നതിനിടെ ശാസ്താംകോട്ടയില്‍ വച്ചാണ് ട്രെയിനില്‍നിന്ന് ചാടിയത്. 2023 ജൂണ്‍ ഏഴിന് വൈകീട്ട് 7.30ഓടെയാണ് ഇയാള്‍ സ്വന്തം മകളായ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. മകളെ കൊലപ്പെടുത്തിയശേഷം സ്വന്തം മാതാവിനെയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ശ്രീമഹേഷ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. നേരത്തേ മാവേലിക്കര സബ് ജയിലിനുള്ളില്‍ ഇയാള്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നക്ഷത്രയെ കൊലപ്പെടുത്തുന്നതിന് ഒന്നരവര്‍ഷം മുമ്പ് ഇയാളുടെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മരണശേഷം പുനര്‍വിവാഹത്തിനു ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു വനിതാ സിവില്‍ പോലിസ് ഓഫിസറുമായി വിവാഹാലോചന നടത്തിയിരുന്നെങ്കിലും ഇയാളുടെ സ്വഭാവത്തില്‍ അസ്വാഭാവികതയുണ്ടെന്നറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്‍മാറുകയായിരുന്നു. മകളുള്ളതിനാലാണ് പുനര്‍വിവാഹം നടക്കാത്തതെന്ന് കരുതിയാണ് ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയതെന്നാണ് പോലിസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്.

Tags:    

Similar News