ബജ്‌റംഗ്ദളിന്റെയും വിഎച്ച്പിയുടെയും തീവ്രവാദ സെല്ലുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു: എസ്ഡിപിഐ

ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള വാര്‍ത്തകളും സര്‍ക്കാരിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.

Update: 2023-05-13 12:13 GMT


ഡല്‍ഹി:ബജ്റങ് ദളിന്റെയും വിഎച്ച്പിയുടെയും തീവ്രവാദ സെല്ലുകള്‍ രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ സമീപകാലത്തായി പുറത്തുവരുന്നതായി എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്.ബിജെപിയും അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ ആര്‍എസ്എസും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വിശ്വസ്തതയെയും ദേശസ്‌നേഹത്തെയും ഇടയ്ക്കിടെ ചോദ്യം ചെയ്യുന്നതിനിടയിലാണ് അവരുടെ സഹോദര സംഘടനകളായ ബജ്‌റംഗ്ദളിനെയും വിഎച്ച്പിയെയും കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായവര്‍ക്ക് ബജ്റങ് ദളുമായും വിഎച്ച്പിയുമായും അടുത്ത ബന്ധമുണ്ട്.


 ഈ സംഘടനകളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നതായും അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രദീപ് കുരുല്‍ക്കറുടെ അറസ്റ്റും ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള വാര്‍ത്തകളും സര്‍ക്കാരിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.

ബജ്‌റംഗ്ദള്‍ നേതാവ് ബലറാം സിംഗിനെയും ബിജെപി യുവമോര്‍ച്ച ഐടി സെല്‍ കോഡിനേറ്റര്‍ ധ്രുവ് സക്‌സേനയെയും കമ്മീഷനുപകരം പാക്കിസ്ഥാന് ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയതായി വ്യക്തമായതിനെത്തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തിരുന്നു. നന്ദേഡ് ബോംബ് സ്‌ഫോടനത്തില്‍ പല മുതിര്‍ന്ന വലതുപക്ഷ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് 25 വര്‍ഷത്തിലധികമായി ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിച്ചിരുന്നു യുവാവ് സിബിഐ പ്രത്യേക കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൂടാതെ 'രാജ്യത്തുടനീളം സ്‌ഫോടനങ്ങള്‍ നടത്തുന്നതിനായി' നടക്കുന്ന തീവ്രവാദ പരിശീലന ക്യാംപുകളെക്കുറിച്ച് ഒരു മുതിര്‍ന്ന വിഎച്ച്പി നേതാവ് തന്നോട് പറഞ്ഞതായും യുവാവ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ വെളിപ്പെടുത്തലുകളില്‍ എസ്ഡിപിഐ ഞെട്ടല്‍ പ്രകടിപ്പിക്കുകയും സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.



തങ്ങളുടെ സഹോദര സംഘടനകളുടെ ഭീകരതയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ബിജെപി എന്തു നിലപാട് സ്വീകരിക്കുമെന്നാണ് യഥാര്‍ഥ രാജ്യസ്നേഹികള്‍ ഉറ്റുനോക്കുന്നത്. ഈ പരീക്ഷണത്തില്‍ ദേശവിരുദ്ധരായ സഹയാത്രികര്‍ക്കൊപ്പം നില്‍ക്കുമോ അതോ ദേശഭക്തി തെളിയിക്കുമോ എന്നു കണ്ടറിയാമെന്നും അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് വ്യക്തമാക്കി.


Tags:    

Similar News