'ഘര്‍ വാപസി'ക്ക് വാര്‍ഷിക ടാര്‍ഗെറ്റ് വേണം; ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും ഹിന്ദുമതത്തിലേക്ക് എത്തിക്കണം: തേജസ്വി സൂര്യ

പ്രസംഗം വിവാദമയതിന് പിന്നാലെ തന്റെ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിച്ച് തേജസ്വി സൂര്യ തിങ്കളാഴ്ച ട്വിറ്ററില്‍ പ്രസ്താവന ഇറക്കി.

Update: 2021-12-28 05:17 GMT

ബംഗളൂരു: ഹിന്ദു മതത്തില്‍ നിന്ന് പുറത്തു പോയവരെ തിരികെ കൊണ്ടുവന്ന് 'ഹിന്ദൂയിസം' ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ബിജെപി എംപി തേജസ്വി സൂര്യ. കന്നഡയില്‍ സംസാരിക്കുന്ന പ്രസംഗത്തിന്റെ ഒരു മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മുഴുവന്‍ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഡിസംബര്‍ 25 ന് ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലെ പരിപാടിയില്‍വെച്ചാണ് തേജസ്വി സൂര്യ വര്‍ഗീയ ആഹ്വാനങ്ങള്‍ നടത്തിയത്.

ഭീഷണികള്‍ കൊണ്ടും വശീകരണങ്ങള്‍ കൊണ്ടുമാണ് ഹിന്ദുക്കളെ മാതൃമതത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയ സാമൂഹിക, സാമ്പത്തിക കാരണങ്ങളാല്‍ മാതൃമതം ഉപേക്ഷിച്ച് പോയ ഹിന്ദുക്കളെ തിരികെ കൊണ്ടുവരിക മാത്രമാണ് ഈ അപാകത പരിഹരിക്കാന്‍ സാധ്യമായ ഒരേയൊരു വഴിയെന്ന് പ്രസംഗത്തില്‍ തേജസ്വി സൂര്യ പറഞ്ഞു.

പുറത്തുപോയ ആളുകളെ തിരികെകൊണ്ടുവരാന്‍ ഹിന്ദുമത സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്നും ഇത് വാര്‍ഷിക ലക്ഷ്യമായി കരുതി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും സൂര്യ പറഞ്ഞു. ടിപ്പു ജയന്തി ദിനത്തില്‍ 'ഹിന്ദുത്വത്തിലേക്കുള്ള പുനപരിവര്‍ത്തന' ത്തിന് പ്രാധാന്യം നല്‍കണമെന്നും 'ഘര്‍ വാപസി' ഹിന്ദുക്കളുടെ ഉത്തരവാദിത്തമായി കാണണമെന്നും സൂര്യ ആഹ്വാനം ചെയ്തു.

ഞങ്ങള്‍ ഈ രാജ്യത്ത് രാമക്ഷേത്രം നിര്‍മ്മിച്ചു. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു. അഖണ്ഡ ഭാരത് എന്ന ആശയത്തില്‍ പാകിസ്താന്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇനി പാകിസ്താനിലെ മുസ്‌ലിംകളെ കൂടി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും തേജസ്വി സൂര്യ പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരുന്നത്? സംബന്ധിച്ച ചര്‍ച്ചക്ക്? പിറകെയാണ്? സൂര്യയുടെ പ്രസംഗങ്ങള്‍ വൈറലാകുന്നത്. ബില്ലിനെതിരേ കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ വലിയ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതുകൊണ്ട് ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയിലുടനീളം ക്രിസ്മസ് ആഘോഷങ്ങളും പ്രാര്‍ഥനകളും തടസ്സപ്പെടുത്തിയിരുന്നു.

എന്നാല്‍ പ്രസംഗം വിവാദമയതിന് പിന്നാലെ തന്റെ പരാമര്‍ശങ്ങള്‍ നിരുപാധികം പിന്‍വലിച്ച് തേജസ്വി സൂര്യ തിങ്കളാഴ്ച ട്വിറ്ററില്‍ പ്രസ്താവന ഇറക്കി. ക്രിസ്ത്യാനികള്‍ ജനസംഖ്യയില്‍ വലിയൊരു പങ്ക് വരുന്ന ഗോവ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രസ്താവന ഇറക്കാന്‍ കേന്ദ്ര ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. പലപ്പോഴും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ എംപി ഇത്തരമൊരു വിശദീകരണം നല്‍കുന്നത് ഒരു പക്ഷെ ഇതാദ്യമാണ്.