അധ്യാപകന്റെ പീഢനം; സെന്റ് ജെമ്മാസ് സ്‌കൂള്‍ അധികൃതര്‍ക്കു പറ്റിയത് വന്‍ വീഴ്ച

സംഭവം ഇതുവരെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ അം​ഗം അഡ്വ. താര എം എസ് തേജസിനോട് പ്രതികരിച്ചത്. സംഭവം ആദ്യം അന്വേഷിക്കട്ടെ തുടർന്ന് നടപടി കൈക്കൊള്ളുമെന്നും അവർ കൂട്ടിച്ചേർത്തു.

Update: 2022-05-12 09:36 GMT

കോഴിക്കോട്: റിട്ട. അധ്യാപകനും മലപ്പുറം നഗരസഭ 11ാം വാർഡ് സിപിഎം കൗൺസിലറുമായിരുന്ന കെ വി ശശികുമാറിനെതിരേ പീഢന കാലത്ത് തന്നെ പരാതി നൽകിയെങ്കിലും സെന്റ് ജെമ്മാസ് സ്കൂൾ അധികൃതർ അത് മറച്ചുവയ്ക്കുകയായിരുന്നെന്ന് പൂർവ വിദ്യാർഥിനികൾ. സ്കൂൾ കോർപറേറ്റ് മാനേജ്മെന്‍റിന് നൽകിയ പരാതികളടക്കം അവഗണിക്കുകയായിരുന്നെന്ന് പൂർവ വിദ്യാർഥിനി കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. ഇതോടെ പോക്സോ കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് സ്കൂൾ മാനേജ്മെന്റും പ്രതിയാകുമെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

സിപിഎം നേതാവ് സെന്റ് ജമ്മാസ് സ്കൂളിൽ അധ്യാപകനായിരിക്കേ നടത്തിയ ലൈംഗിക പീഡനത്തിനെതിരായ പരാതിയിൽ മലപ്പുറം വനിത പോലിസാണ് കേസെടുത്തത്. ശശികുമാറിനെ സസ്പെൻഡ് ചെയ്തതായും എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയതായും സിപിഎം ജില്ല സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പാർട്ടി നിർദേശപ്രകാരം ചൊവ്വാഴ്ച കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് മലപ്പുറം നഗരസഭ സെക്രട്ടറിക്ക് തപാൽ വഴി അയച്ചുകൊടുത്തിരുന്നുവെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാർ കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പൂർവ വിദ്യാർഥിനികളിലൊരാൾ പങ്കുവെച്ച കുറിപ്പിനെത്തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇരയായ ഒട്ടേറെപേർ ഈ പോസ്റ്റിന് കീഴിൽ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൂർവ വിദ്യാർഥിനികൾ രംഗത്തെത്തുകയായിരുന്നു. ഇവരുടെ നേതൃത്വത്തിൽ ഇരകൾ നൽകിയ പരാതിയിലാണ് കേസെടുത്തത്.

30 വർഷത്തോളം അധ്യാപകനായിരുന്ന ശശികുമാറിനെതിരേ വിവിധ കാലങ്ങളിൽ വിദ്യാർഥിനികൾ നൽകിയ പരാതികൾ സ്കൂൾ അധികൃതർ അവഗണിച്ചതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പീഡനത്തിനിരയായ രണ്ട് പെൺകുട്ടികൾ ആത്മഹത്യയുടെ വക്കിലെത്തിയതായും ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ പറഞ്ഞു. ഒമ്പത് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളാണ് പീഡനത്തിനിരയായത്.

എന്നാൽ സ്കൂൾ അധികൃതർ പരാതി അവ​ഗണിച്ചെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്കൂൾ അധികൃതർക്കെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മലപ്പുറം വനിതാ പോലിസ് എസ്ഐ തേജസ് ന്യൂസിനോട് പറഞ്ഞു. സംഭവം ഇതുവരെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ അം​ഗം അഡ്വ. താര എം എസ് തേജസിനോട് പ്രതികരിച്ചത്. സംഭവം ആദ്യം അന്വേഷിക്കട്ടെ തുടർന്ന് നടപടി കൈക്കൊള്ളുമെന്നും അവർ കൂട്ടിച്ചേർത്തു.