സെന്റ് ജമ്മാസ് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവായ റിട്ട. അധ്യാപകൻ അറസ്റ്റില്‍

കാലങ്ങളായി അധ്യാപകന്‍ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂര്‍വ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്.

Update: 2022-05-13 13:23 GMT

കോഴിക്കോട്: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ റിട്ട. അധ്യാപകനും സിപിഎം നേതാവുമായ കെ വി ശശികുമാര്‍ പോലിസ് കസ്റ്റഡിയില്‍. പീഡനക്കേസില്‍ പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുന്‍ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാര്‍. മലപ്പുറത്തെ സ്‌കൂളില്‍ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരേ പരാതി ഉയര്‍ന്നത്.

ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരേ പോലിസ് പോക്‌സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാര്‍ ഒളിവില്‍ പോയത്. ഫോണ്‍ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമായിരുന്നു പോലിസ് വിശദീകരണം. എന്നാല്‍ ഇയാള്‍ക്ക് ഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കാലങ്ങളായി അധ്യാപകന്‍ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂര്‍വ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്. പോക്‌സോ നിയമം നിലവില്‍ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാല്‍ ഈ പരാതികളില്‍ നിയമോപദേശം തേടുകയാണെന്ന് പോലിസ് അറിയിച്ചു.

അതേസമയം 2019 ൽ തന്നെ സംഭവം ചൂണ്ടിക്കാണിച്ച് പൂർവ വിദ്യാർഥികൾ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകിയിരുന്നെന്ന വിവരവും പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കിൽ പോക്സോ നിയമപ്രകാരം കുറ്റം മറച്ചുവച്ചതിന് അന്നത്തെ സ്കൂൾ മാനേജ്മെന്റ് കേസിൽ പ്രതി ചേർക്കപ്പെടുമെന്നാണ് അഭിഭാഷകർ പറയുന്നത്. അതേസമയം വിഷയം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് വനിതാ കമ്മിഷൻ അം​ഗം അഡ്വ. താര എംഎസ് തേജസിനോട് പറഞ്ഞത്.