ദേശീയപാത അടച്ച് തമിഴ്‌നാട്; അവശ്യ സര്‍വീസുകൾക്ക് മാത്രം അനുമതി, നാളെ മുതൽ കര്‍ശന നിയന്ത്രണം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തിയായ വാളയാര്‍ ചാവടിയില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന ദേശീയപാത ബാരിക്കേഡ് വെച്ച് പൂര്‍ണമായും അടച്ചാണ് തമിഴ്‌നാട് നിരീക്ഷണം കടുപ്പിച്ചത്.

Update: 2022-01-09 14:27 GMT

പാലക്കാട്: തമിഴ്‌നാട്ടില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തി കടന്നത് അവശ്യ സര്‍വീസുകള്‍ മാത്രം. ചരക്കുവാഹനങ്ങള്‍, ആശുപത്രി ആവശ്യങ്ങള്‍, വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ എന്നിവരെ മാത്രമാണ് അതിര്‍ത്തി കടത്തിവിട്ടത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തിയായ വാളയാര്‍ ചാവടിയില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന ദേശീയപാത ബാരിക്കേഡ് വെച്ച് പൂര്‍ണമായും അടച്ചാണ് തമിഴ്‌നാട് നിരീക്ഷണം കടുപ്പിച്ചത്. പകരം സര്‍വീസ് റോഡിലൂടെ മതിയായരേഖകള്‍ പരിശോധിച്ച് അത്യാവശ്യ സര്‍വീസുകളെ മാത്രം കടത്തിവിട്ടു.

തമിഴ്‌നാട്ടിലെ ആരോഗ്യവകുപ്പ് അധികൃതരും പോലിസിനൊപ്പം പരിശോധന നടത്താനുണ്ടായിരുന്നു. അത്യാവശ്യമല്ലെന്ന് ബോധ്യപ്പെട്ടവരെയൊന്നും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ല. അവരെ മടക്കി വിട്ടു. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള റോഡില്‍ നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കിലും ചുരുക്കം യാത്രാവാഹനങ്ങള്‍ മാത്രമാണ് എത്തിയത്.

തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കിലേ നിലവില്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

വാളയാര്‍ ഉള്‍പ്പെടെ ജില്ലയില്‍ മുഴുവന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും തമിഴ്‌നാട് ആരോഗ്യവകുപ്പും പോലിസും ശക്തമായ പരിശോധന നടത്തുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോയമ്പത്തൂര്‍ കളക്ടര്‍ ഡോ. ജി എസ് സമീരന്‍ അറിയിച്ചു.

മുന്നറിയിപ്പ് അവഗണിച്ച് മതിയായ രേഖകളില്ലാതെ എത്തുന്നവരെ അതിര്‍ത്തിയില്‍ തടഞ്ഞ് മടക്കി അയക്കും. വാളയാര്‍, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്ക്‌പോസ്റ്റുകളിലും പരിശോധന സംവിധാനം ശക്തമാക്കും. ഊടുവഴികളിലൂടെ അതിര്‍ത്തി കടക്കുന്നവരെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം.