പ്രണയവിവാഹം: തമിഴ്‌നാട് മന്ത്രിയുടെ മകള്‍ ബംഗളൂരുവില്‍ അഭയം തേടി; അച്ഛനില്‍നിന്ന് ഭീഷണിയെന്ന്

പ്രണയിച്ച് വിവാഹം കഴിച്ച തനിക്കും ഭര്‍ത്താവിനും മന്ത്രിയായ അച്ഛനില്‍നിന്ന് ഭീഷണിയുണ്ടെന്നാരോപിച്ച് ജയകല്യാണി സിറ്റി പോലിസ് കമ്മിഷണര്‍ കമല്‍ പന്തിന് പരാതി നല്‍കി.

Update: 2022-03-09 03:03 GMT

ബെംഗളൂരു: ബെംഗളൂരു പോലfസിന്റെ സംരക്ഷണം തേടി തമിഴ്‌നാട്ടിലെ ഡിഎംകെ മന്ത്രി പി കെ ശേഖര്‍ ബാബുവിന്റെ മകള്‍ ജയകല്യാണി. പ്രണയിച്ച് വിവാഹം കഴിച്ച തനിക്കും ഭര്‍ത്താവിനും മന്ത്രിയായ അച്ഛനില്‍നിന്ന് ഭീഷണിയുണ്ടെന്നാരോപിച്ച് ജയകല്യാണി സിറ്റി പോലിസ് കമ്മിഷണര്‍ കമല്‍ പന്തിന് പരാതി നല്‍കി.

ജയകല്യാണിയും(24) സതീഷ്‌കുമാറും(27) ഏതാനും ദിവസം മുമ്പാണ് വിവാഹിതരായത്. ആറുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്ന് ജയകല്യാണി പറഞ്ഞു. ഇതരസമുദായാംഗമായ സതീഷ് കുമാറുമായുള്ള മകളുടെ വിവാഹത്തെ ശേഖര്‍ ബാബു എതിര്‍ത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ആരേയും അറിയിക്കാതെ ജയകല്യാണിയും സതീഷ് കുമാറും വിവാഹിതരാകാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ഇരുവരെയും പിടികൂടുകയും സതീഷ് കുമാറിനെ രണ്ടുമാസത്തോളം പോലിസ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്‌തെന്ന് ജയകല്യാണി പറഞ്ഞു. ഇതിനുപുറകില്‍ ശേഖര്‍ ബാബുവാണെന്നും അവര്‍ ആരോപിച്ചു.

കര്‍ണാടകത്തിലെ ഒരു ഹിന്ദു സംഘടനയുടെ സഹായത്തോടെയാണ് കഴിഞ്ഞദിവസം ഇവര്‍ വിവാഹിതരായത്. തനിക്കും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരേ ശേഖര്‍ ബാബുവില്‍നിന്ന് ഭീഷണിയുണ്ട്. തമിഴ്‌നാട്ടിലേക്ക് മടങ്ങിച്ചെന്നാല്‍ കൊല്ലുമെന്നാണ് ഭീഷണിയെന്നും ഇവര്‍ പറയുന്നു. തമിഴ്‌നാട്ടിലെ ഹിന്ദുമത, ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രിയാണ് പി കെ ശേഖര്‍ ബാബു.

Tags: