പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

Update: 2022-06-08 14:12 GMT

കൊച്ചി: രാജ്യം ഭരിക്കുന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയംഗം നുപൂര്‍ ശര്‍മ നടത്തിയ മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശത്തില്‍ ഒളിച്ചു കളി നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍.

കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷ നല്‍കുന്നതുവരെ പ്രവാചകനെ ജീവനു തുല്യം സ്‌നേഹിക്കുന്ന മുസ്‌ലിംകളുടെ സമര മുഖം പ്രക്ഷുബ്ധമായിക്കൊണ്ടേയിരിക്കും. ബഹുസ്വരതയുടെ മഹിതമായ പൈതൃകത്തിലൂടെ ലോകത്തിനു മുന്നില്‍ എന്നും തലയുയര്‍ത്തി നിന്ന രാജ്യമായിരുന്നു നമ്മുടെ ഇന്ത്യ. ഭിന്നിപ്പിച്ച് ഭരിക്കല്‍ പ്രത്യയ ശാസ്ത്രമായി സ്വീകരിച്ച സംഘപരിവാര സംഘടനകളുടെ വിഷലിപ്തമായ പ്രചരണങ്ങളിലും ഹിംസകളിലും നമ്മുടെ രാജ്യം ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ നിരന്തരം ലജ്ജിച്ച് തലതാഴ്ത്തുകയാണ്. അറബ് ലോകം മുഴുവന്‍ ബഹിഷ്‌കരണ സ്വരമുയര്‍ത്തി ഇളകി മറിഞ്ഞിട്ടും സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത പൗരന്മാര്‍ക്കെതിരിലുള്ള പരസ്യമായ വെല്ലുവിളിയാണ്. ജനാധിപത്യവും ജനകീയവുമായ എല്ലാ പ്രതിരോധ മര്‍ഗങ്ങളിലൂടെയും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുവാന്‍ എല്ലാ മതേതര വിശ്വാസികളാടും അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ ആഹ്വാനം ചെയ്തു.