തബ്‌രീസ് അന്‍സാരിയെ മര്‍ദ്ദിച്ച ശേഷം വിഷം കൊടുത്താണ് കൊന്നതെന്ന് അമ്മാവന്‍
ആള്‍ക്കൂട്ടം ചമഞ്ഞുള്ള ഹിന്ദുത്വരുടെ തല്ലിക്കൊലയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്
റാഞ്ചി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തബ്‌രീസ് അന്‍സാരിക്കു വിഷം കലര്‍ന്ന വെള്ളം കൊടുത്താണ് കൊലപ്പെടുത്തിയതെന്ന് അമ്മാവന്‍. തബ്‌രീസിന്റെ അമ്മാവന്‍ മുഹമ്മദ് മന്‍സൂറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരുസംഘം തബ്‌രീസിനെ ക്രൂരമായി ആക്രമിച്ച ശേഷം വിഷാംശമുള്ള ഇലയിട്ട ധാതുറ എന്ന പാനീയം നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ ഉടന്‍ കുറ്റപത്രം തയ്യാറാക്കണമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യപ്രതി ഉള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്യുകയും രണ്ടു പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം), രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി), ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവര്‍ ഗവര്‍ണറുടെ വസതിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് കമാല്‍ ഖാന്‍ കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് ബൈക്ക് മോഷണം ആരോപിച്ച് ഒരുസംഘം ഷെറയ്കല ജില്ലയിലെ ധാദ്കിതി വില്ലേജില്‍ വച്ച് 22കാരനായ തബ്‌രീസ് അന്‍സാരിയെ ക്രൂരമായി ആക്രമിച്ചത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീ റാം, ജയ് ഹനുമാന്‍ എന്നിങ്ങനെ നിര്‍ബന്ധിച്ച് വിളിപ്പിക്കുകയുമായിരുന്നു. ക്രൂരമര്‍ദ്ദനമേറ്റ തബ്‌രീസ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ മരിച്ചത്. തബ്‌രീസിനു യഥാസമയം ചികില്‍സ നല്‍കുന്നതില്‍ പോലിസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി ഭാര്യ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതായാലും ആള്‍ക്കൂട്ടം ചമഞ്ഞുള്ള ഹിന്ദുത്വരുടെ തല്ലിക്കൊലയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.