സ്വർണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകും: ഇഡി

കഴിഞ്ഞ ദിവസം കേസിൽ ശിവശങ്കർ സമർപിച്ച സത്യവാങ്മൂലത്തിനും ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

Update: 2022-10-29 06:03 GMT

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്ന് കേരളത്തിന് ഇഡിയുടെ മറുപടി സത്യവാങ്മൂലം. ഇതോടെ കേരള സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിലേക്ക് നടപടി ക്രമങ്ങൾക്ക് സാധ്യതയേറി.

വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല. ആവശ്യം നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ ബാഹ്യ സ്വാധീനമില്ല. കേസിലെ നടപടി ക്രമങ്ങൾ അട്ടിമറിയ്ക്കുന്നതിന് സംസ്ഥാനത്തിൻ്റെ അധികാരം ദുരുപയോഗം ചെയ്തു എന്നത് വ്യക്തമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട കേസാണെന്ന വസ്തുത കണക്കിലെടുക്കണം. ഇഡി അന്വേഷണത്തെ സഹായിക്കുന്നതിന് പകരം പലതും മറിച്ച് പിടിക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സ്വപ്നയുടെ വെളിപ്പെടുത്തൽ കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന് സംസ്ഥാനം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇഡി സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം കേസിൽ ശിവശങ്കർ സമർപിച്ച സത്യവാങ്മൂലത്തിനും ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ മാറ്റണമെന്ന ഹരജി സുപ്രിംകോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും. 

Similar News