ഓണക്കിറ്റിലെ ശർക്കരവരട്ടിയുടെ പേരിൽ സിപിഎമ്മിൽ സസ്പെൻഷൻ
ശർക്കരവരട്ടിയുമായി ബന്ധമില്ലെന്ന് കാണിച്ച് ജില്ലാ കലക്ടർക്കും കുടുംബശ്രീ ജില്ലാ മിഷനും ‘ഭാഗ്യധാര’ കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട് പരാതി നൽകിയതോടെയാണ് വിവാദം കൊഴുത്തത്.
ചെറുവത്തൂർ: ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ശർക്കരവരട്ടിയെച്ചൊല്ലിയുണ്ടായ വിവാദത്തിൽ സി.പി.എം. മാണിയാട്ട് ലോക്കൽ കമ്മിറ്റി അംഗം പി.ടി. അനിതയെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. മാണിയാട്ട് ബ്രാഞ്ച് അംഗം ടി വി ബാലനെ താക്കീത് ചെയ്തു.
ജില്ലയിൽ പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്ത ഓണക്കിറ്റിൽ പിലിക്കോട് പഞ്ചായത്ത് മാണിയാട്ട് വാർഡിലെ ഭാഗ്യധാര കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടിയെത്തിയതാണ് പാർട്ടി നേതാക്കൾക്കെതിരായ നടപടിയിൽ കലാശിച്ചത്. ശർക്കരവരട്ടിയുമായി ബന്ധമില്ലെന്ന് കാണിച്ച് ജില്ലാ കലക്ടർക്കും കുടുംബശ്രീ ജില്ലാ മിഷനും 'ഭാഗ്യധാര' കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട് പരാതി നൽകിയതോടെയാണ് വിവാദം കൊഴുത്തത്.
പി ടി അനിത അംഗമായ 'ഭാഗ്യധാര' കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടിയാണ് കിറ്റിലുണ്ടായിരുന്നത്. കുടുംബശ്രീക്ക് കീഴിലെ അനിതയുടെ വ്യക്തിഗത സംരംഭത്തിന്റെ രജിസ്‌ട്രേഷൻ നമ്പരുപയോഗിച്ചാണ് ശർക്കരവരട്ടി കിറ്റിലെത്തിയത്. എന്നാലിത് പിലിക്കോട് പഞ്ചായത്ത് അധികൃതർക്കും കുടുംബശ്രീ സിഡിഎസിനും 'ഭാഗ്യധാര' കുടുംബശ്രീ ഭാരവാഹികൾക്കും അറിവുണ്ടായിരുന്നില്ല.
കുടുംബശ്രീയുടെ പേരിൽ വ്യാജ ലേബലുണ്ടാക്കി ശർക്കരവരട്ടി സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറിയതായിരിക്കാമെന്നാണ് 20 പേർ ഒപ്പിട്ട പരാതി. ഇതിൽ കുടുംബശ്രീ അംഗമെന്ന നിലയിൽ അനിതയുടെ ഒപ്പുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ കാണിക്കേണ്ട ജാഗ്രതയും സൂക്ഷ്മതയും ഉണ്ടായില്ലായെന്നതാണ് നടപടിക്ക് വഴിവെച്ചത്.
