സുഷമാ സ്വരാജിന് രാജ്യം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി

ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ദഹിപ്പിച്ചു. മരണാനന്തര ക്രിയകള്‍ നടത്തിയത് മകള്‍ ബന്‍സൂരി സ്വരാജായിരുന്നു.

Update: 2019-08-07 15:41 GMT

ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് രാജ്യം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ദഹിപ്പിച്ചു. മരണാനന്തര ക്രിയകള്‍ നടത്തിയത് മകള്‍ ബന്‍സൂരി സ്വരാജായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പുറമെ പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

സുഷമ സ്വരാജിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുഷമ അന്തരിച്ചത്. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, തുടങ്ങിയ ഭരണകര്‍ത്താക്കളും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

ദേശീയ കക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷ നേതാവ്, ആദ്യ വനിതാ വിദേശകാര്യ മന്ത്രി എന്നീ ചരിത്ര സ്ഥാനങ്ങള്‍ക്ക് ഉടമയാണു സുഷമ. മികച്ച പാര്‍ലമെന്റേറിയനുള്ള ബഹുമതി രണ്ട് തവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ്.

Tags: