മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

Update: 2021-10-27 01:42 GMT

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. മേല്‍നോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു.

ഇതനുസരിച്ച് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്നും, ബാക്കി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയില്‍ എത്തിയാല്‍ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ മേല്‍നോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും. പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭയം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി നിലപാട് എടുത്തിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തിലെ തന്റെ ആശങ്ക സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. അവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നത് യാഥാര്‍ത്ഥ്യമാണ്. അവിടെ പുതിയ ഡാം വേണം. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.

Tags:    

Similar News