ജസ്റ്റിസുമാരായ ജംഷദ് ബുര്‍ജോര്‍ പര്‍ഡിവാല, സുധാന്‍ഷു ദുലിയ എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ

2011 ഫെബ്രുവരി മുതല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി ജംഷദ് ബുര്‍ജോര്‍ പര്‍ഡിവാല സേവനം അനുഷ്ഠിച്ച് വരികയാണ്. അതിന് മുമ്പ് ഹൈക്കോടതിയില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയിരുന്നു.

Update: 2022-05-05 17:50 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജംഷദ് ബുര്‍ജോര്‍ പര്‍ഡിവാല, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാന്‍ഷു ദുലിയ എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രിംകോടതി കൊളീജിയമാണ് ഇരുവരുടേയും പേരുകള്‍ ശുപാര്‍ശ ചെയ്തത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഒരാളെ സുപ്രിംകോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യുന്നത്. 2017 ല്‍ ജസ്റ്റിസ് അബ്ദുള്‍ നസീന്റെ നിയമത്തിന് ശേഷം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് സുപ്രിംകോടതി ജഡ്ജിയാകുന്ന ആദ്യ വ്യക്തിയാണ് പര്‍ഡിവാല. സുപ്രിംകോടതി ജഡ്ജിയാകുന്ന നാലാമത്തെ പാര്‍സി സമുദായ അംഗമായും പര്‍ഡിവാല മാറും.

2011 ഫെബ്രുവരി മുതല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി ജംഷദ് ബുര്‍ജോര്‍ പര്‍ഡിവാല സേവനം അനുഷ്ഠിച്ച് വരികയാണ്. അതിന് മുമ്പ് ഹൈക്കോടതിയില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയിരുന്നു. 2028 ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം ലഭിച്ചേക്കാവുന്ന പര്‍ഡിവാല രണ്ട് വര്‍ഷവും മൂന്ന് മാസവും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിക്കും.

2021 ജനുവരി പത്ത് മുതല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് സുധാന്‍ഷു ദുലിയ. അതിന് മുമ്പ് ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ നിന്ന് സുപ്രിംകോടതിയില്‍ എത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ് സുധാന്‍ഷു ദുലിയ.