ശഹീന്‍ ബാഗിലെ ബുൾഡോസർ രാജ്: സിപിഎം നല്‍കിയ ഹരജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

ഹൈക്കോടതിയാണ് ഇത് പരിഗണിക്കേണ്ടതെന്നും അല്ലെങ്കിൽ ഹരജി തള്ളുമെന്നും കോടതി പറഞ്ഞു. തുടർന്ന് സിപിഎം ഹരജി പിൻവലിച്ചു.

Update: 2022-05-09 09:59 GMT

ന്യൂഡൽഹി: ശഹീൻ ബാ​ഗിലെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരേ സിപിഎം നൽകിയ ഹരജിയിൽ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി. ഇരയാക്കപ്പെടുന്നവരല്ലേ കോടതിയെ സമീപിക്കേണ്ടതെന്ന് ബെഞ്ച് ചോദിച്ചു. പൊതുതാൽപര്യ വിഷയമായതിനാലാണ് ഹരജി നൽകിയതെന്ന് സിപിഎമ്മിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇരയാക്കപ്പെടുന്നവരോട് ഹരജി നൽകാൻ പറയൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ജനവാസ കേന്ദ്രങ്ങളായതുകൊണ്ടാണ് ജഹാംഗീർപുരിയിൽ ഇടപെട്ടത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ പൊളിക്കലിൽ ഇടപെടാനാകില്ല. ജഹാംഗീർപുരിയിലെ പൊളിക്കലിന് മാത്രമാണ് സ്റ്റേ ഉള്ളതെന്നും കോടതി വ്യക്തമാക്കി. അനധികൃതമായി താമസിക്കുന്ന എല്ലാവർക്കും സംരക്ഷണം നൽകണോ എന്നും കോടതി ചോദിച്ചു.

ഹൈക്കോടതിയാണ് ഇത് പരിഗണിക്കേണ്ടതെന്നും അല്ലെങ്കിൽ ഹരജി തള്ളുമെന്നും കോടതി പറഞ്ഞു. തുടർന്ന് സിപിഎം ഹരജി പിൻവലിച്ചു. ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ ഇടപെടാമെന്ന് കോടതി പറഞ്ഞു. നാളെത്തന്നെ മെൻഷൻ ചെയ്യാൻ കോടതി അനുവാദം നൽകി.

പൊളിച്ചുനീക്കലിൽ എന്തുകൊണ്ടാണ് നടപടിക്രമങ്ങൾ പാലിക്കാത്തതെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. നോട്ടിസ് നൽകിയിട്ട് ചെയ്തുകൂടെ എന്നും കോടതി ആരാഞ്ഞു. റോഡിലെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഹരജിക്കാർ വിഷയത്തെ രാഷ്ട്രീയവതികരിക്കുകയാണെന്നും കേന്ദ്രം ആരോപിച്ചു.

തെക്കന്‍ ഡല്‍ഹിയിലെ ശഹീന്‍ ബാഗില്‍ അനധികൃത നിര്‍മാണങ്ങളെന്നാരോപിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പല്‍ കോര്‍പറേഷന്റെ നീക്കം നടന്നത് ഇന്ന് രാവിലെയാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എത്തിയ ബുള്‍ഡോസറുകള്‍ പ്രദേശവാസികള്‍ തടയുകയും വലിയ പ്രതിഷേധങ്ങൾക്കും തുടർന്ന് സംഘർഷങ്ങൾക്കും ഇടവരുത്തിയിരുന്നു. വന്‍ ജനാവലി ഇപ്പോഴും തെരുവില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.