അന്തരീക്ഷ മലിനീകരണം രൂക്ഷം: വിവിധ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ സുപ്രിം കോടതി ഇന്ന് വിളിച്ചുവരുത്തും

വയലുകള്‍ കത്തിക്കുന്നത് തടയുന്നതടക്കം മലിനീകരണം കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും.

Update: 2019-11-06 05:08 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെതുടര്‍ന്ന് യുപി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം കോടതി ഇന്ന് വിളിച്ചുവരുത്തും. വയലുകള്‍ കത്തിക്കുന്നത് തടയുന്നതടക്കം മലിനീകരണം കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കടുത്ത അന്തരീക്ഷ മലിനീകരണമാണ് രേഖപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

മലിനീകരണ ഉത്തരവാദിത്തം സര്‍ക്കാറുകള്‍ക്കാണെന്നും ചീഫ് സെക്രട്ടറിമാരും പഞ്ചായത്ത് അധ്യക്ഷന്മാരും നടപടി നേരിടുകയാണ് വേണ്ടതെന്നുമടക്കമുള്ള പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് മലിനീകരണം തടയാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.യുപി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍ ഇന്ന് ഹാജരാകും. കര്‍ഷകര്‍ വയലുകള്‍ കത്തിക്കുന്നത് തടയാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും. തങ്ങളുടെ ഉപജീവനത്തിന് വേണ്ടി മറ്റുളളവരെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അധികാരമില്ലെന്ന് വിമര്‍ശിച്ച കോടതി കത്തിക്കല്‍ തുടര്‍ന്നാല്‍ യാതൊരു ദയയും കര്‍ഷകര്‍ക്ക് ഉണ്ടാവില്ലെന്നും താക്കീത് ചെയ്തിരുന്നു. അതിനിടെ ഇന്നലെയോടെ ഡല്‍ഹിയിലെ വായു നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്.

Tags:    

Similar News