സുപ്രിംകോടതി അംഗീകരിച്ചാലും സിഎഎയ്‌ക്കെതിരേ പ്രതിഷേധം തുടരണം: രാമചന്ദ്ര ഗുഹ

പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു

Update: 2020-01-20 19:03 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സുപ്രിംകോടതി അംഗീകരിച്ചാലും ഇതിനെതിരേ പ്രതിഷേധം തുടരുമെന്നു പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹ. എന്‍ഡിടിവിയുടെ 'ലെഫ്റ്റ്, റൈറ്റ്, സെന്റര്‍' പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം. മുസ് ലിംകളെ കുറിച്ചു മാത്രമല്ല, ശ്രീലങ്കന്‍ തമിഴരെ കുറിച്ചും നിയമത്തില്‍ ഒന്നും പറയുന്നില്ല. സിഎഎ നിയമവിരുദ്ധവും നീതിരഹിതവും അനവസരത്തിലുമുള്ളതാണ്. ഇവിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. തൊഴിലില്ലായ്മയുണ്ട്. കാര്‍ഷികമേഖലയും ദുരിതത്തിലാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ തന്നെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    മതിഭ്രമം പിടിച്ച ആശയങ്ങളല്ല, പകരം 21ാം നൂറ്റിലാണ്ടിലെ അറിവും വിവരവും ശാസ്ത്രവുമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു സര്‍ക്കാറിനോടുള്ള അതൃപ്തിയാണ് രാജ്യത്ത് ഉരുത്തിരിഞ്ഞുവരുന്ന പ്രതിഷേധങ്ങള്‍. ഇത് നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത മതാധിഷ്ഠിത പരീക്ഷണമാണ്. എന്തൊക്കെ നിയമ വ്യാഖ്യാനങ്ങളുണ്ടെങ്കിലും ഇത് ഭരണഘടനാ വിരുദ്ധമാണ്. വ്യക്തമായ വിവേചനപരവും അധാര്‍മികവുമാണെന്നും അദ്ദേഹം പറഞ്ഞു.

    കോണ്‍ഗ്രസിനു മറ്റൊരു നേതൃത്വം വേണമെന്ന് ഞാന്‍ പണ്ടേ വിശ്വസിച്ചിരുന്നു. നിങ്ങള്‍ക്ക് മോദിയെ പരാജയപ്പെടുത്തേണ്ടതുണ്ടെങ്കില്‍(ഞാന്‍ മോദിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ പക്ഷത്താണ്), നിങ്ങള്‍ അദ്ദേഹത്തിന്റെ ജനപ്രീതിയുടെ വേരുകള്‍ മനസിലാക്കി പകരക്കാരനെ തിരഞ്ഞെടുക്കണം. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദിയെ എതിര്‍ക്കാന്‍ ഒരു മുഖം ആവശ്യമാണ്. അത് ഒരിക്കലും രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.




Tags: