'പത്രം വായിക്കുന്നതു പോലും പ്രശ്‌നമാണോ?'; എന്‍ഐഎയ്‌ക്കെതിരേ വിമര്‍ശനവുമായി സുപ്രിംകോടതി

മാവോവാദികള്‍ക്കു വേണ്ടി പണം പിരിച്ചെന്ന കേസില്‍ ജാര്‍ഖണ്ഡിലെ ഒരു കമ്പനി ജനറല്‍ മാനേജര്‍ക്കെിരേ എടുത്ത യുഎപിഎ കേസിലെ ജാമ്യവാദത്തിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.

Update: 2022-07-14 18:58 GMT

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്കെതിരേ (എന്‍ഐഎ) രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. പത്രം വായിക്കുന്നതു പോലും പ്രശ്‌നമാണെന്ന വിധത്തിലാണ് ഏജന്‍സിയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വിമര്‍ശിച്ചു.

മാവോവാദികള്‍ക്കു വേണ്ടി പണം പിരിച്ചെന്ന കേസില്‍ ജാര്‍ഖണ്ഡിലെ ഒരു കമ്പനി ജനറല്‍ മാനേജര്‍ക്കെിരേ എടുത്ത യുഎപിഎ കേസിലെ ജാമ്യവാദത്തിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ജനറല്‍ മാനേജര്‍ സഞ്ജയ് ജയിനിനു ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരേ എന്‍ഐഎയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

മാവോവാദി അനുകൂല സംഘടനയായ ത്രിതീയ പ്രസ്തുതി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സഞ്ജയ് ജയിന്‍ പണം പിരിച്ചെന്ന് എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. ഇതു തള്ളിയ സുപ്രിംകോടതി രൂക്ഷ വിമര്‍ശനത്തോടെ ഹരജി തള്ളി. വര്‍ത്തമാന പത്രം വായിക്കുന്നതു പോലും പ്രശ്‌നമെന്ന നിലയിലാണ് എന്‍ഐഎയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാവോവാദി അനുകൂല സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചെന്ന പേരില്‍ 2018 ഡിസംബറിലാണ് ജയിന്‍ അറസ്റ്റിലായത്. സംഘടന ആവശ്യപ്പെട്ട പണം നല്‍കിയെന്നതുകൊണ്ടു മാത്രം യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ജാര്‍ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംഘടനയ്ക്കു പണം നല്‍കിയതുകൊണ്ട് അതിന്റെ തലവനെ കണ്ടതുകൊണ്ടോ ജയിന്‍ സംഘടനയില്‍ അംഗമാണെന്നു വരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.