12 ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളിലെ നിയമനത്തിന് 68 പേരെ ശുപാർശ ചെയ്ത് കൊളീജിയം
ജസ്റ്റീസ് രമണക്കു പുറമെ ജസ്റ്റീസുമാരായ യു യു ലളിത്, എ എ ഖാൻവീൽകർ എന്നിവർ കൂടി അടങ്ങിയതാണ് കൊളീജിയം.
ന്യൂഡൽഹി: 12 ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളിൽ നിയമനത്തിന് 68 പേരെ ശുപാർശ ചെയ്ത് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയം.112 പേരുടെ സാധ്യത പട്ടികയിൽനിന്നാണ് ഇത്രയും പേരെ തിരഞ്ഞെടുത്തത്. 16 പേരുടെ കൂടുതൽ വിവരങ്ങൾ തേടിയതായും റിപോർട്ടുകൾ പറയുന്നു. ജസ്റ്റീസ് രമണക്കു പുറമെ ജസ്റ്റീസുമാരായ യു യു ലളിത്, എ എ ഖാൻവീൽകർ എന്നിവർ കൂടി അടങ്ങിയതാണ് കൊളീജിയം.
നിലവിൽ 25 ഹൈക്കോടതികളിലായി 465 ഒഴിവുകളാണുള്ളത്- 281 സ്ഥിരം ജഡ്ജിമാരും 184 അഡീഷനൽ ജഡ്ജിമാരും വേണം. ഇതിൽ അലഹബാദ് ഹൈക്കോടതിയിൽ മാത്രം 65 ഒഴിവുകളുണ്ട്. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ 40 ഒഴിവുകൾ വീതവുമുണ്ട്. കൽക്കത്തയിൽ 36ഉം.
പുതിയ പട്ടികയിൽ 16 പേർ അലഹബാദ് ഹൈക്കോടതിയിലേക്കും എട്ടു പേർ കേരള ഹൈക്കോടതിയിലേക്കുമാണ്. കൽക്കത്ത, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആറും ഗുവാഹത്തിയിലും ഝാർഖണ്ഡിലും അഞ്ചു വീതവും പഞ്ചാബ്, ഹരിയാന, മദ്രാസ് ഹൈക്കോടതികളിൽ നാലു പേർ വീതവുമുണ്ടാകും. ഛത്തീസ്ഗഢിൽ രണ്ടും മധ്യപ്രദേശിൽ ഒരാളുമാകും പുതുതായി നിയമിക്കപ്പെടുക.
68 പേരിൽ 44 പേർ അഭിഭാഷകരും 24 പേർ ജില്ലാ ജഡ്ജിമാരുമാണ്. 10 പേർ വനിതകളും. കൊളീജിയം ആദ്യമായാണ് ഇത്രയും പേർക്ക് ഒന്നിച്ച് ശിപാർശ നൽകുന്നത്. ആഗസ്റ്റ് 25നും സെപ്റ്റംബർ ഒന്നിനുമാണ് പട്ടിക തയാറാക്കാനായി കൊളീജിയം ചേർന്നിരുന്നത്.
