കൃഷിമന്ത്രിയുടെ ജില്ലയിൽ സപ്ലൈക്കോ കർഷകരെ വഞ്ചിക്കുന്നു; കർഷകർ പ്രക്ഷോഭത്തിലേക്ക്

പ്രളയത്തിൽ തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച പഞ്ചായത്തുകളാണ് കുഴൂരും അന്നമനടയും. കോടിക്കണക്കിന് നാശനഷ്ടമാണ് പ്രളയം കേരളത്തിലെ കർഷകർക്ക് നൽകിയത്.

Update: 2019-06-05 05:03 GMT

മാളഃ സപ്ലൈക്കോ സംഭരിച്ച നെല്ലിൻറെ വില നൽകാത്തതിൽ പ്രതിഷേധിച്ച് തൃശൂരിൽ കർഷകർ പ്രക്ഷോഭത്തിലേക്ക്. തൃശൂർ ജില്ലയിലെ കുഴൂര്‍, അന്നമനട ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന തുമ്പരശ്ശേരി, അടൂപാടം പാടശേഖരങ്ങളില്‍ നിന്നും സപ്ലൈക്കോ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംഭരിച്ച നൂറ് കണക്കിന് ടണ്‍ നെല്ലിന്‍റെ വില ഇതുവരെയും കൊടുത്ത് തീർത്തിട്ടില്ല.


പ്രളയത്തിൽ തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച പഞ്ചായത്തുകളാണ് കുഴൂരും അന്നമനടയും. കോടിക്കണക്കിന് നാശനഷ്ടമാണ് പ്രളയം കേരളത്തിലെ കർഷകർക്ക് നൽകിയത്. വിള കർഷകനിൽ നിന്ന് ഏറ്റെടുക്കുമ്പോൾ തന്നെ നൽകേണ്ട തുകയാണ് സർക്കാർ കുടിശ്ശിക വരുത്തിയിരിക്കുന്നത്. എല്ലാ നഷ്ടങ്ങളേയും അതിജീവിക്കാൻ കൃഷിയിറക്കിയ കർഷകരെ കുഴിയിൽ നിന്ന് കുളത്തിലേക്ക് ചാടിക്കുന്ന സ്ഥിതിയാണ് സർക്കാർ സ്വീകരിക്കുന്നത്. കൃഷി മന്ത്രിയുടെ ജില്ലയിലാണ് ഈ അനാസ്ഥ എന്നത് ഗൗരവതരമാണ്.


മുന്‍കാലങ്ങളില്‍ സപ്ലൈക്കോ നെല്ല് സംഭരിച്ച് കര്‍ഷകന് പി ആർ എസ് കൊടുത്താല്‍ ഒരാഴ്ചക്കുള്ളില്‍ കര്‍ഷകന് വില ബാങ്ക് എക്കൗണ്ടില്‍ എത്തുമായിരുന്നു. പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകന് കഴിഞ്ഞ സീസണില്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഈ വര്‍ഷം ആദ്യം കൃഷിയിക്കിയവര്‍ക്ക് മികച്ചവിളവ് ലഭിച്ചിരുന്നെങ്കിലും വേനല്‍ മഴയില്‍ മിക്കവാറും കര്‍ഷകരുടെ വയ്ക്കോല്‍ പുര്‍ണ്ണമായും നശിച്ചു പോയിരുന്നു. ചെറുകിട കര്‍ഷകര്‍ ബാങ്ക് വായ്പകളെ ആശ്രയിച്ചാണ് കൃഷിയിറക്കിയിരിക്കുന്നത്. എന്നാല്‍ പണം വൈകുന്നത് മൂലം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് കര്‍ഷകര്‍.

കർഷകരെ ദുരിതത്തിലാഴ്ത്തുന്ന ഈ നടപടിക്കെതിരേ കർഷകർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് കൃഷി ഭവന് മുന്നിൽ കർഷകരുടെ കൂട്ടധർണ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. പ്രളയാനന്തരം തൃശൂർ ജില്ലയിലെ കോൾ കർഷകർ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 

Tags:    

Similar News