നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. 40,000 പോളിങ് ബൂത്തുകള്‍ ഇത്തവണ ക്രമീകരിക്കും.

Update: 2021-02-14 17:26 GMT

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകള്‍ പ്രശ്‌നബാധിതമാണെന്നും ഈ ജില്ലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സുനില്‍ അറോറ വ്യക്തമാക്കി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. 40,000 പോളിങ് ബൂത്തുകള്‍ ഇത്തവണ ക്രമീകരിക്കും. കൊവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകള്‍ക്കൊപ്പം 15,000 അനുബന്ധ ബൂത്തുകള്‍ കൂടി സജ്ജീകരിക്കാന്‍ തീരുമാനിച്ചതായും സുനില്‍ അറോറ അറിയിച്ചു.

ഏപ്രില്‍ രണ്ടാം വാരത്തിനു മുമ്പായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷു, ഈസ്റ്റര്‍, റമദാന്‍ എന്നിവയും പരീക്ഷകളും പരിഗണിച്ച് തീയതി നിശ്ചയിക്കണമെന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ചിലാണ് എസ്എസ്എല്‍സി പരീക്ഷ. മേയില്‍ സിബിഎസ്ഇ പരീക്ഷയും. ഉൽസവങ്ങളും പ്രാദേശിക ആഘോഷങ്ങളും പരീക്ഷകളും കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന്റെ തീയതി കമ്മിഷന്‍ പിന്നീടു ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.