ആദിവാസി പോലിസുകാരന്റെ മരണം: കടുത്ത ജാതി വിവേചനം നേരിട്ടതായി ആത്മഹത്യാകുറിപ്പ്

മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കത്തിലുള്ളത്. താന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ നിരന്തരം അവഹേളനവും പീഡനവും നേരിടേണ്ടി വന്നു.

Update: 2019-07-30 18:38 GMT

പാലക്കാട്: പാലക്കാട് കല്ലേക്കാട് എആര്‍ ക്യാംപിലെ മരണപ്പെട്ട സിവില്‍ പോലിസ് ഓഫിസര്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കത്തിലുള്ളത്. താന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ നിരന്തരം അവഹേളനവും പീഡനവും നേരിടേണ്ടി വന്നു.

കുമാറിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന ഒറ്റപ്പാലം സിഐയുടെ കൈയിലാണ് കത്തുള്ളത്. മേലുദ്യോഗസ്ഥരായ രണ്ട് പേരുടെ പേരുകള്‍ ആത്മഹത്യക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ക്യാംപില്‍ കഠിന ജോലികള്‍ ചെയ്യിപ്പിച്ചു. ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചതില്‍ മേലുദ്യോഗസ്ഥര്‍ ക്രമക്കേട് കാണിച്ചതായും ആത്മഹത്യക്കുറിപ്പിലുണ്ട്.കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഒറ്റപ്പാലം സിഐ ഉടനെ കത്ത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കിയേക്കും.

തുടര്‍ന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും ചേര്‍ത്ത് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് തൃശ്ശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറും. ആത്മഹത്യക്കുറിപ്പില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ പോലിസ് ഇനിയും പുറത്തു വിട്ടിട്ടില്ല. ആദിവാസിയായതിനാല്‍ കുമാര്‍ പോലിസ് ക്യാംപില്‍ നിരന്തരം ജാതിവിവേചനം അനുഭവിച്ചതായി കുമാറിന്റെ ഭാര്യ ആരോപിച്ചിരുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ മാനസികമായി ഉപദ്രവിക്കുകയും അധിക ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. ക്വാര്‍ട്ടേഴ്‌സികത്തും പീഡനത്തിന് വിധേയനായിരുന്നു എന്ന് കുമാര്‍ പറഞ്ഞിരുന്നു എന്നാണ് ഭാര്യയും ബന്ധുക്കളും ആരോപിച്ചത്.

Tags:    

Similar News