സംവരണ അട്ടിമറി: ജില്ലാ ആസ്ഥാനങ്ങളില്‍ സമര ശൃംഖലയുമായി സംവരണ സമുദായ മുന്നണി

സുപ്രിംകോടതി ഉത്തരവ് വരുന്നതുവരെ മുന്നാക്ക സംവരണം നിര്‍ത്തലാക്കുക, പിന്നാക്ക സംവരണ അട്ടിമറി അവസാനിപ്പിക്കുക, സംവരണ നയത്തില്‍ സര്‍ക്കാര്‍ നീതിപാലിക്കുക, സംവരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Update: 2020-11-09 17:29 GMT

തിരുവനന്തപുരം: ദലിത് പിന്നാക്ക സംവരണ അട്ടിമറിക്കെതിരേ സംവരണ സമുദായ മുന്നണി (എസ്എസ്എം)യുടെ നേതൃത്വത്തില്‍ 14 ജില്ലകളിലെയും കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ സമര ശൃംഖല നടത്തി. സുപ്രിംകോടതി ഉത്തരവ് വരുന്നതുവരെ മുന്നാക്ക സംവരണം നിര്‍ത്തലാക്കുക, പിന്നാക്ക സംവരണ അട്ടിമറി അവസാനിപ്പിക്കുക, സംവരണ നയത്തില്‍ സര്‍ക്കാര്‍ നീതിപാലിക്കുക, സംവരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷനില്‍ (എംബിസിഎഫ്) ഉള്‍പ്പെട്ട വിവിധ സമുദായ സംഘടനകള്‍ ഉള്‍പ്പെടെ 30ലേറെ സംവരണ സമുദായ - സാമൂഹ്യസംഘടനകള്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ സമരത്തില്‍ ഓരോ സംഘടനയിലെയും അഞ്ചുവീതം പ്രതിനിധികള്‍ അവരവരുടെ ബാനറും കൊടികളും പ്ലക്കാര്‍ഡുകളുമായാണ് അണിനിരന്നത്.

ആലപ്പുഴ കലക്റ്ററേറ്റിനുമുന്നില്‍ നടന്ന സമര പരിപാടി സംവരണമുന്നണി പ്രസിഡന്റ് വി ദിനകരന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ എം.ബി.സി.എഫ് ജില്ല സെക്രട്ടറി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അശോകന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ടി എ അഹ്‌മദ് കബീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ സംവരണ സമുദായ മുന്നണി സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ രാജേഷ് പാലങ്ങാട്ട് സമര ശൃംഖല ഉദ്ഘാടനം ചെയ്തു. ഇടുക്കിയില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് ജില്ല പഞ്ചായത്ത് പ്രസിന്റും ദലിത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ പി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

കോട്ടയത്ത് പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ മുന്‍ ഡയരക്ടര്‍ വി.ആര്‍. ജോഷി സമരം ഉദ്ഘാടനം ചെയ്തു. വയനാട് കണ്ണിവട്ടം കേശവന്‍ ചെട്ടി ഉദ്ഘാടനം ചെയ്തു. എം.ബി.സി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മണി അധ്യക്ഷത വഹിച്ചു.

Tags:    

Similar News