പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക: ജമാഅത്തെ ഇസ്‌ലാമി

സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് ഒരു മാസത്തെ സമയപരിധി അനുവദിച്ചത് ആശങ്കാജനകമാണ്

Update: 2020-01-22 15:06 GMT

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച സമയമനുവദിക്കുകയും ഭരണഘടനാ വിരുദ്ധമായ നിയമത്തിലുള്ള വിധിപറച്ചില്‍ പരമോന്നത കോടതി നീട്ടിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ദേശവ്യാപകമായി നടക്കുന്ന സമരം വ്യാപിപിക്കാനും ശക്തിപ്പെടുത്താനും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. നിയമം പാസാക്കിയതുമുതല്‍ രാജ്യത്തെ ജനത മുഴുവന്‍ സമാധാനപരവും നിയമാനുസൃതവുമായ രീതിയില്‍ നിയമത്തിനെതിരേ പ്രക്ഷോഭത്തിലാണ്. ജനാധിപത്യ രാജ്യത്ത് പരമാധികാരികളായ ജനങ്ങളുടെ താല്‍പര്യങ്ങളും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ട്. സുപ്രധാന വിഷയങ്ങളില്‍ ഓരേ സ്വഭാവത്തില്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന തുടര്‍ച്ചയായ അനുഭവങ്ങള്‍ കോടതിയലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കും. രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതും പ്രത്യേക ജനവിഭാഗത്തിന് എതിരുമായ നിയമം നടപ്പാവുന്ന ഒരു സാഹചര്യവും ഉണ്ടാവരുത്. സംഘപരിവാര്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ചട്ടം പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ നിയമം നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് ഒരു മാസത്തെ സമയപരിധി അനുവദിച്ചത് ആശങ്കാജനകമാണ്. സമാധാനപരവും ദീര്‍ഘകാലാടിസ്ഥാനത്തിലും ഏകോപിച്ചതുമായ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ എന്നും എം ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.




Tags:    

Similar News