വാക്‌സീന്‍ ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രം പോകുന്നത് അംഗീകരിക്കാനാവില്ല: ലോകാരോഗ്യ സംഘടന

Update: 2021-08-04 19:14 GMT
വാക്‌സീന്‍ ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രം പോകുന്നത് അംഗീകരിക്കാനാവില്ല: ലോകാരോഗ്യ സംഘടന

ജനീവ: സെപ്തംബര്‍ അവസാനം വരെ കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) നല്‍കുന്നതിനെ എതിര്‍ത്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ്കിലും വാക്‌സീന്‍ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു. വാക്‌സീന്‍ വിതരണ നിരക്കില്‍ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം വര്‍ധിക്കുന്ന സാഹചര്യത്തിലാണു ലോകാരോഗ്യസംഘടനയുടെ നടപടി.

'ഡെല്‍റ്റ വകഭേദത്തില്‍നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സര്‍ക്കാരുകളുടേയും ഉത്കണ്ഠ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, വാക്‌സീനുകളുടെ ആഗോള വിതരണത്തില്‍ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങള്‍ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.' രാജ്യങ്ങള്‍ മൂന്നാം ഡോസ് വാക്‌സീനും നല്‍കാന്‍ ആരംഭിച്ചതിനെക്കുറിച്ചു ലോകാരോഗ്യസംഘടനാ മേധാവി പറഞ്ഞു. വാക്‌സീന്‍ ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് സെപ്തംബര്‍ മുതല്‍ വീണ്ടും ബൂസ്റ്റര്‍ വാക്‌സീന്‍ (മൂന്നാം ഡോസ്) നല്‍കുമെന്ന് ജര്‍മനിയും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവര്‍ക്ക് ആറു മാസത്തിനുശേഷവും ബൂസ്റ്റര്‍ വാക്‌സീന്‍ നല്‍കുമെന്ന് യുഎഇയും പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ പ്രസിഡന്റ് യിസാക് ഹെര്‍സോഗ് കഴിഞ്ഞ ആഴ്ച മൂന്നാം ഡോസ് വാക്‌സീന്‍ സ്വീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.

Similar News