'മരണാനന്തര ചടങ്ങുകളില്‍ പാര്‍ട്ടിയെ പുതപ്പിച്ചു പൊലിപ്പിക്കാനുള്ള വ്യഗ്രത വേണ്ടിയിരുന്നില്ല': എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി
എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ എ പി സുന്നി പ്രസിദ്ധീകരണമായ 'രിസാല 'വാരികയുടെ ചീഫ് സബ് എഡിറ്ററുമായ മുഹമ്മദലി കിനാലൂരും വിമര്‍ശനം ഉന്നയിച്ചിരുന്നു. മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് ഔഫിന് നിഷേധിക്കപ്പെട്ടതായി മുഹമ്മദലി കിനാലൂര്‍ പ്രതികരിച്ചു.
കോഴിക്കോട്: കാഞ്ഞങ്ങാട് കൊല ചെയ്യപ്പെട്ട അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആണ് മരണാനന്തരം നടന്നതെന്നും മരണാനന്തര ചടങ്ങുകളിലെ പാര്‍ട്ടിവത്കരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മരണാനന്തര ചടങ്ങുകളിലെ പാര്‍ട്ടി വത്കരണം ഒഴിവാക്കേണ്ടതായിരുന്നു. സിപിഎം ഒരല്‍പം കൂടി ഉയര്‍ന്നു ചിന്തിക്കേണ്ടിയിരുന്നുവെന്നും എ.പി മുഹമ്മദ് അഷ്ഹര്‍ കുറിപ്പില്‍ പറഞ്ഞു. സജീവ എസ്‌വൈഎസ് പ്രവര്‍ത്തകനായിരുന്ന കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍ ഔഫ് കക്ഷി രാഷ്ട്രീയ വടംവലികളില്‍ തല്‍പരനായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാര്‍ട്ടി പതാക പുതപ്പിച്ച് സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കാന്തപുരം നേതാക്കള്‍ തന്നെ പരസ്യമായി രംഗത്തെത്തി. എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ എ പി സുന്നി പ്രസിദ്ധീകരണമായ 'രിസാല 'വാരികയുടെ ചീഫ് സബ് എഡിറ്ററുമായ മുഹമ്മദലി കിനാലൂരും വിമര്‍ശനം ഉന്നയിച്ചിരുന്നു. മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് ഔഫിന് നിഷേധിക്കപ്പെട്ടതായി മുഹമ്മദലി കിനാലൂര്‍ പ്രതികരിച്ചു.
എ പി മുഹമ്മദ് അഷ്ഹറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷാനുകൂല നിലപാട് സ്വീകരിച്ചു എന്ന തെറ്റിനാണ് ലീഗുകാര്‍ ഔഫിനെ കൊന്നു തള്ളിയത്. കുടുംബത്തിന് സംരക്ഷണം ഉറപ്പു വരുത്തി സി പി എം വിഷയം ഏറ്റെടുക്കുകയാണുണ്ടായത്. അത് രാഷ്ട്രീയ മാന്യതയായി കണക്കാക്കാം. എന്നാല്‍ മരണാനന്തര ചടങ്ങുകളില്‍ പോലും പാര്‍ട്ടിയെ പുതപ്പിച്ചു പൊലിപ്പിക്കാനുള്ള വ്യഗ്രത വേണ്ടിയിരുന്നില്ല. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആണ് മരണാനന്തരം നടന്നത്. മരണാനന്തര ചടങ്ങുകളിലെ പാര്‍ട്ടി വത്കരണം ഒഴിവാക്കേണ്ടതായിരുന്നു. സി പി എം ഒരല്‍പം കൂടി ഉയര്‍ന്നു ചിന്തിക്കേണ്ടിയിരുന്നു. സജീവ എസ്.വൈ.എസ് പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍ ഔഫ്. സൗമ്യനായ വ്യക്തിത്വം. കക്ഷി രാഷ്ട്രീയ വടംവലികളില്‍ തല്‍പരനായിരുന്നില്ല ഔഫെന്നത് ഔഫിനെ അറിയാവുന്നവര്‍ക്കെല്ലാമറിയാം. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലും മറ്റൊന്ന് പറയുന്നില്ല. ജീവിതകാലത്ത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി പ്രത്യക്ഷപ്പെട്ടിട്ടുമില്ല.....വിട പറഞ്ഞ സഹപ്രവര്‍ത്തകന് അകം നിറഞ്ഞ പ്രാര്‍ഥനകളാണ് ഇനിയും നല്‍കാനുള്ളത്. അതിലൊരു കുറവും വരുത്താതെ നിസ്‌കാരവും തഹ് ലീലും ദുആയും നിറഞ്ഞ് നില്‍ക്കണം. നാഥന്‍ പ്രിയ കൂട്ടുകാരന്റെ പരലോകജീവിതം സന്തോഷകരമാക്കട്ടെ..
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷാനുകൂല നിലപാട് സ്വീകരിച്ചു എന്ന തെറ്റിനാണ് ലീഗുകാർ ഔഫിനെ കൊന്നു തള്ളിയത്. കുടുംബത്തിന് സംരക്ഷണം...
Posted by Ashhar Pathanamthitta on Thursday, December 24, 2020

