പൗരത്വ നിയമം പിന്‍വലിക്കണമെന്ന് സന്‍വിധാന്‍ സുരക്ഷാ ആന്തോളന്‍

വിവാദമായ മൂന്ന് കാര്‍ഷിക നിയമം പിന്‍വലിച്ച് രാജ്യവ്യാപകമായി കര്‍ഷകരുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കണമെന്നും ആന്തോളന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Update: 2021-04-05 13:46 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ പട്ടികയും പിന്‍വലിക്കണമെന്ന് സന്‍വിധാന്‍ സുരക്ഷാ ആന്തോളന്‍. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പൗരാവകാശ സംയുക്ത സമിതിയാണ് സന്‍വിധാന്‍ സുരക്ഷാ ആന്തോളന്‍. ദേശീയ പൗരത്വ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നും സമിതി ആവശ്യപ്പെട്ടു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമം പിന്‍വലിച്ച് രാജ്യവ്യാപകമായി കര്‍ഷകരുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കണമെന്നും ആന്തോളന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സിഎഎ-എന്‍ആര്‍സി-എന്‍പിആര്‍ എന്നിവ സംയോജിതമായി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം വലിയെരു വിഭാഗം ഇന്ത്യന്‍ പൗരന്മാരുടെ ഇടയില്‍ ഗുരുതരമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ ആരംഭഘട്ടം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പിരിമുറുക്കം ഉണ്ടായിട്ടുണ്ട്. 2021ലെ സെന്‍സസിന് പിന്നാലെ സിഎഎ-എന്‍ആര്‍സി നടപ്പിലാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അവസരവാദപരവും സംശയാസ്പദവുമാണ്.

ദരിദ്രരും ദുര്‍ബലരുമായ ദലിതര്‍, ആദിവാസികള്‍, സാംസ്‌കാരിക മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ എന്നിവരെ തെരുവിലിറങ്ങാന്‍ ഈ സാഹചര്യം പ്രേരിപ്പിക്കും. ഒരുപക്ഷേ സ്വാതന്ത്ര്യാനന്തരം ദേശീയ-സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രമല്ല, രാജ്യത്തിന്റെ മുക്കിലും മൂലയിലും അവരുടെ പൗരത്വം സംരക്ഷിക്കുന്നതിന്് കഴിഞ്ഞ വര്‍ഷം നിരവധി പ്രതിഷേധങ്ങള്‍ സാക്ഷ്യം വഹിച്ചതാണ്.

മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍, യുഎപിഎ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ എന്നിവ പിന്‍വലിക്കണമെന്നും ആന്തോളന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു കൊണ്ടുള്ള രാഷ്ട്രീയ എതിരാളികളെ നേരിടുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും പ്രസ്താവന നിശിതമായി വിമര്‍ശിക്കുന്നു.

പത്രസമ്മേളനത്തിൽ മൗലാന കെആർ സജ്ജാദ് നുഅ്മാനി, ജസ്റ്റിസ് ബിജി കൊൽസെ പാട്ടീൽ, രാജ് രതൻ അംബേദ്കർ, എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി, ഭദന്ത് ആനന്ദ്, പിഐ ജോസ് എന്നിവർ പങ്കെടുത്തു.