ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും ലൈസന്‍സ് റദ്ദാക്കും; മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

മോട്ടോര്‍ വാഹനവകുപ്പ് ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. വഫയുടെ കാറിന്റെ റജിസ്‌ട്രേഷനും റദ്ദാക്കും.

Update: 2019-08-03 17:26 GMT

തിരുവനന്തപുരം: തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെയും സുഹൃത്ത് വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കും. മോട്ടോര്‍ വാഹനവകുപ്പ് ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. വഫയുടെ കാറിന്റെ റജിസ്‌ട്രേഷനും റദ്ദാക്കും.

അമിത വേഗതയ്ക്ക് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും പിഴ അടച്ചിരുന്നില്ല. വാഹനത്തിന്റെ ഗ്ലാസ് മറച്ചതുള്‍പ്പടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും നടപടികള്‍ സ്വീകരിക്കും.

അപകടം നടക്കുന്ന സന്ദര്‍ഭത്തില്‍ ശ്രീറാമിനൊപ്പം വഫയുമുണ്ടായിരുന്നു. അപകടത്തില്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ മരിക്കുകയുമുണ്ടായി. അപകടം നടന്നയുടന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പോലിസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായത്.

അതേ സമയം, ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേസില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം വഫയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരേ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184, 188 വകുപ്പുകളാണ് വഫയ്ക്ക് എതിരേയുള്ളത്. വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.

Tags:    

Similar News