ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി; ഛര്‍ദിയും നട്ടെല്ലിന് പരിക്കുമുണ്ടെന്ന് റിപോര്‍ട്ട്
മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലാണ് ശ്രീറാമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യാശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ ആദ്യം വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിനു മുന്നിലെത്തിച്ചു. സ്‌ട്രെച്ചറില്‍ മുഖത്ത് മാസ്‌ക് ധരിപ്പിച്ചാണ് ശ്രീറാമിനെ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ചത്.
തിരുവനന്തപുരം: കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച കേസിലെ പ്രതി സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലാണ് ശ്രീറാമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യാശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ ആദ്യം വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിനു മുന്നിലെത്തിച്ചു. സ്‌ട്രെച്ചറില്‍ മുഖത്ത് മാസ്‌ക് ധരിപ്പിച്ചാണ് ശ്രീറാമിനെ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ചത്.
ശ്രീറാം ഗുരുതരാവസ്ഥയിലെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ആംബുലന്‍സിലെത്തി ശ്രീറാമിനെ കണ്ട ശേഷമാണ് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ജയില്‍ സെല്ലിലേക്ക് അയക്കാമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത്. ശ്രീറാമിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം മജിസ്‌ട്രേറ്റ് നിരാകരിക്കുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ ഉത്തരവുപ്രകാരം പൂജപ്പുര ജയിലിലെത്തിച്ച ശ്രീറാം തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചതോടെ ജയിലിനുള്ളില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉടലെടുത്തു. ഇതെത്തുടര്‍ന്ന് ജയില്‍ ഡോക്ടര്‍ വീണ്ടും പരിശോധിച്ചു.
നട്ടെല്ലിന് പരിക്കും ഛര്‍ദിയുമുണ്ടെന്ന കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ജയില്‍ അധികൃതര്‍ മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റിയത്. അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി നാളെ പരിഗണിക്കും. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരുമണിയോടെയാണ് മദ്യലഹരിയിലായിരുന്ന ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ മരിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും മാധ്യമങ്ങള്‍ ശക്തമായ ഇടപെടല്‍ നടത്തിയതോടെയാണ് അറസ്റ്റുചെയ്തത്.
