വിശുദ്ധ ജലം കൊണ്ട് കൊവിഡിനെ തുരത്തുമെന്ന് അവകാശപ്പെട്ട പുരോഹിതന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-09-23 15:43 GMT

ന്യൂഡല്‍ഹി: വിശുദ്ധ ജലം ഉപയോഗിച്ച് കൊവിഡിനെ തുരത്തുമെന്ന് അവകാശപ്പെട്ട ശ്രീലങ്കന്‍ പുരോഹിതന്‍ ഇലിയാന്ത വൈറ്റ് കൊവിഡ് ബാധിച്ചു മരിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുട്ടുവേദനക്ക് ചികിത്സിച്ച് പ്രശസ്തനായ വ്യക്തിയാണ് ഇയിയാന്ത വൈറ്റ്.

2010ലാണ് സച്ചിന്‍ ചികിത്സക്കായി ഇദ്ദേഹത്തെ സമീപിച്ചത്. മുട്ടുവേദന ഭേദമാക്കിയതിന് സച്ചിന്‍ വൈറ്റിനെ പ്രശംസിച്ചതോടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇരട്ട സെഞ്ച്വറി നേടാന്‍ തനിക്ക് സാധിച്ചത് വൈറ്റിന്റെ സഹായംകൊണ്ടാണെന്ന് സച്ചിന്‍ പറഞ്ഞിരുന്നു.

തന്റെ കയ്യിലുള്ള വിശുദ്ധ ജലം ഉപയോഗിച്ച് കൊവിഡിനെ തുരത്തുമെന്ന് അവകാശപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. ശ്രീലങ്കന്‍ പ്രധാനമന്ത്രി അടക്കം നിരവധി രാഷ്ട്രീയ നേതാക്കളെയും കായിക താരങ്ങളെയും വൈറ്റ് ചികിത്സിച്ചിരുന്നു. വിശുദ്ധ ജലം നദികളിലൊഴിച്ച് ശ്രീലങ്കയേയും അയല്‍രാജ്യമായ ഇന്ത്യയേയും കൊവിഡ് മുക്തമാക്കും എന്നായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടത്.

ശ്രിലങ്കന്‍ ആരോഗ്യമന്ത്രി പവിത്ര വണ്ണിയാരച്ചി കൊവിഡിനെതിരെ വൈറ്റിന്റെ വിശുദ്ധ ജലം ഫലപ്രദമാണെന്ന് അംഗീകരിച്ച് രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കൊവിഡ് ബാധിതയായ അവര്‍ ഏറെ നാള്‍ ഗുരുതരാവസ്ഥയില്‍ ഐ.സി.യുവിലായിരുന്നു.

പന്ത്രണ്ടാം വയസ്സിലാണ് തനിക്ക് അത്ഭുതശക്തി ലഭിച്ചതെന്നാണ് വൈറ്റ് അവകാശപ്പെട്ടിരുന്നത്. സച്ചിന് പുറമെ ഗൗതം ഗംഭീര്‍, ആശിഷ് നെഹ്‌റ തുടങ്ങിയവരേയും വൈറ്റ് ചികിത്സിച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.