ശ്രീലങ്കയിൽ പ്രധാനമന്ത്രിയുടെ വീടിനും തീയിട്ടു; രാത്രിയും ജനം തെരുവിൽ
രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രക്ഷോഭകാരികളാണ് വീട് കൈയ്യേറി തീയിട്ടത്.
കൊളംബോ: ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ രാജിവെച്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രക്ഷോഭകാരികളാണ് വീട് കൈയ്യേറി തീയിട്ടത്. ഈ സമയത്ത് വീട്ടുകാരാരും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊളംബോയിൽ റനിൽ വിക്രമസിംഗെയുടെ പിതാവ് പണികഴിപ്പിച്ച കുടുംബവീടിനാണ് തീയിട്ടത്.
അതേസമയം കലാപ ബാധിതമായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപോർട്ട്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വൈകീട്ടോടെയാണ് രാജി പ്രഖ്യാപിച്ചത്. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതുമുട്ടിയ രാജ്യത്ത് ഇന്ന് ജനകീയ കലാപം നടന്നിരുന്നു. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. നാലേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പ്രസിഡന്റ്സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ ദേശീയ പതാക ഉയർത്തി.
