സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന്; 54 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്തു, അഞ്ച് യാനങ്ങള്‍ പിടിച്ചെടുത്തു

ബുധനാഴ്ച വടക്ക്, വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് മല്‍സ്യത്തൊഴിലാളികളെ പിടികൂടിയത്. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയിലെ വിദേശത്തുനിന്നുള്ള അനധികൃത മല്‍സ്യബന്ധനം തടയുന്നതിന് പതിവായി പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ലങ്കന്‍ നാവികസേന അറിയിച്ചു.

Update: 2021-03-25 13:25 GMT

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന 54 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്തു. അഞ്ച് മല്‍സ്യബന്ധന യാനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബുധനാഴ്ച വടക്ക്, വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് മല്‍സ്യത്തൊഴിലാളികളെ പിടികൂടിയത്. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയിലെ വിദേശത്തുനിന്നുള്ള അനധികൃത മല്‍സ്യബന്ധനം തടയുന്നതിന് പതിവായി പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ലങ്കന്‍ നാവികസേന അറിയിച്ചു.

പ്രാദേശിക മല്‍സ്യബന്ധന സമൂഹത്തെയും മല്‍സ്യവിഭവങ്ങളുടെ ലഭ്യതയേയും പരിഗണിച്ചാണ് ശ്രീലങ്കന്‍ സമുദ്രത്തില്‍ വിദേശ മല്‍സ്യത്തൊഴിലാളികളെ നിരോധിച്ചിരിക്കുന്നതെന്നും നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. ജാഫ്‌നയിലെ കോവിലാന്‍ തീരത്തുനിന്ന് 3 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള 14 പേരുമായി ഒരു വലിയ ഇന്ത്യന്‍ മല്‍സ്യബന്ധന കപ്പല്‍ ലങ്കന്‍ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. മസ്സാറിലെ പെസലായിയില്‍നിന്ന് ഏഴ് നോട്ടിക്കല്‍ മൈലും ഇറാനാറ്റീവ് ദ്വീപില്‍നിന്ന് 5 നോട്ടിക്കല്‍ മൈലും അകലെ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടതിന് 20 പേരുമായി രണ്ട് ഇന്ത്യന്‍ മല്‍സ്യബന്ധന കപ്പലുകള്‍കൂടി പിടിച്ചെടുത്തിരുന്നതായി നാവികസേന പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ അനധികൃത മല്‍സ്യബന്ധനം മുമ്പും ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നുവെന്ന് നാവികസേന അറിയിച്ചു. വിദേശ മല്‍സ്യത്തൊഴിലാളികള്‍ അനധികൃതമായി ശ്രീലങ്കന്‍ കടലിലേക്ക് കടക്കുന്നതും ട്രോളിങ് നിരോധന സമയത്ത് വളരെ ചെറിയ മല്‍സ്യങ്ങളെ പോലും പിടിക്കുന്നതും സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും ദ്വീപിന്റെ വടക്കന്‍ ഭാഗത്തുള്ള മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് അപകടമുണ്ടാക്കുമെന്നും നാവികസേന ചൂണ്ടിക്കാട്ടുന്നു.

Tags: