ശ്രീലങ്കന്‍ സ്‌ഫോടനങ്ങള്‍: ഐഎസിന് നേരിട്ടു പങ്കില്ലെന്ന് കുറ്റാന്വേഷണ ഏജന്‍സി

ദേശ സുരക്ഷയും രഹസ്യാന്വേഷണ പിഴവുകളും പരിശോധിക്കുന്ന പാനലിന് മുന്നില്‍ സമര്‍പിച്ച അന്വേഷണ റിപോര്‍ട്ടിലാണ് കുറ്റാന്വേഷണ വിഭാഗം മേധാവി രവി സേനവിരത്‌ന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

Update: 2019-07-25 07:46 GMT

കൊളംബോ: ഇക്കഴിഞ്ഞ ഈസ്റ്ററില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ 258 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഐഎസിനു നേരിട്ടു പങ്കില്ലെന്നു ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി. ദേശ സുരക്ഷയും രഹസ്യാന്വേഷണ പിഴവുകളും പരിശോധിക്കുന്ന പാനലിന് മുന്നില്‍ സമര്‍പിച്ച അന്വേഷണ റിപോര്‍ട്ടിലാണ് കുറ്റാന്വേഷണ വിഭാഗം മേധാവി രവി സേനവിരത്‌ന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സ്വയം പൊട്ടിത്തെറിച്ചയാളെയും മറ്റും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഐഎസ് പോലുള്ള സംഘടനകളുമായി നേരിട്ടു ബന്ധമുണ്ടെന്നതിനു യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. അക്രമികള്‍ ഐഎസ് ആശയം പിന്തുടരുന്നവരായിരുന്നു. എന്നാല്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഐഎസ് ഏതെങ്കിലും തരത്തില്‍ ഇടപെട്ടുവെന്നതിനു യാതൊരു തെളിവുമില്ല- അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.

ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളാണെന്നു വ്യക്തമാക്കി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നേരത്തെ രംഗത്തെത്തിയിരുന്നു. മയക്കു മരുന്ന് മാഫിയക്കതെിരേ താനെടുത്ത നിലപാടുകള്‍ മാഫിയകളെ പ്രകോപിപ്പിച്ചിരുന്നു. ഇതിനാല്‍ തന്നെ മയക്കുമരുന്ന് മാഫിയ എന്നെ ആക്രമിക്കാനും മയക്കുമരുന്ന് വിരുദ്ധ നീക്കത്തെ നിരുല്‍സാഹപ്പെടുത്താനുമാണ് ആക്രമണങ്ങള്‍ നടത്തിയത് എന്നായിരുന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നു നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ ഐഎസ് പ്രവര്‍ത്തകനും അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ അനുയായിയുമാണെന്നവകാശപ്പെട്ട് സ്‌ഫോടനം നടത്തിയയാള്‍ തയ്യാറാക്കിയ വീഡിയോയും പുറത്ത് വന്നിരുന്നു. സ്‌ഫോടനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഇത് പുറത്തു വന്നത്. ഐഎസ് പതാകക്ക് മുന്നിലിരിക്കുന്ന തരത്തിലാണ് അക്രമി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. 

Tags:    

Similar News