ഇന്ധന ക്ഷാമം;ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മന്ത്രാലയം ഉത്തരവിറക്കി

Update: 2022-05-21 04:26 GMT

കൊളംബോ:ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടി.സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മന്ത്രാലയം ഉത്തരവിറക്കി.ഡീസലില്ലാത്തതിനാല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്തതിനാലാണ് അവശ്യ സര്‍വിസുകളിലൊഴികെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചത്.

ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്‌കൂളുകളും വെള്ളിയാഴ്ച അടച്ചു.ദിവസങ്ങളായി ഇന്ധനത്തിനായി ആയിരക്കണക്കിനാളുകള്‍ വരിനില്‍ക്കുകയാണ്. അടുത്തിടെയായി ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിനും പാചകവാതകത്തിനും പണം നല്‍കാതെ കടക്കെണിയിലാണ് രാജ്യം. ഇന്ധനമാവശ്യപ്പെട്ട് പ്രക്ഷോഭകര്‍ പ്രധാന റോഡുകളെല്ലാം ഉപരോധിച്ചിരിക്കുകയാണ്.

അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി ഏകദേശം 75 ബില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യമാണെന്നും എന്നാല്‍ രാജ്യത്തിന്റെ ട്രഷറി 1 ബില്യണ്‍ ഡോളര്‍ പോലും കണ്ടെത്താന്‍ പാടുപെടുകയാണെന്നും ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രതിഷേധക്കാര്‍ക്കെതിരെ രാജപക്‌സെയുടെ അനുയായികള്‍ രാജ്യവ്യാപകമായി അക്രമമാണ് നടത്തിയത്. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.നിയമസഭാംഗങ്ങളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News