ദിലീപും ശ്രീലേഖയും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്
കേസിലെ പ്രതിയെ ന്യായീകരിച്ചുകൊണ്ട് സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വീഡിയോ പുറത്തുവിട്ടത്. ചലച്ചിത്ര-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് നിരവധിപേര്‍ ശ്രീലേഖയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി.
കൊച്ചി: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത് വന്നു. സ്വകാര്യ ചാനലാണ് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വിട്ടത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാകവേ ആണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത് വന്നിരിക്കുന്നത്. തന്റെ യൂ ട്യൂബ് ചാനലാണ് ഇതെന്നും സൗകര്യം കിട്ടുമ്പോള്‍ കണ്ടുനോക്കൂവെന്നും ദിലീപുമായുള്ള വാട്‌സ് ആപ്പ് ചാറ്റില്‍ ആര്‍ ശ്രീലേഖ പറയുന്നുണ്ട്.
ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കേരളത്തില്‍ ഇപ്പോല്‍ വലിയ വിവാദമാണ് അഴിച്ചുവിട്ടിരിക്കുന്നത്. കേസിലെ പ്രതിയെ ന്യായീകരിച്ചുകൊണ്ട് സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വീഡിയോ പുറത്തുവിട്ടത്. ചലച്ചിത്ര-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് നിരവധിപേര്‍ ശ്രീലേഖയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു മുന്‍ ഡിജിപിയുടെ വീഡിയോ.
ദിലീപിന് എതിരേ തെളിവില്ലെന്നും പോലിസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും അവര്‍ ആരോപിച്ചു. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നത്. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല. പള്‍സര്‍ സുനിയുടെ ഭാഗത്തു നിന്ന് മുമ്പും ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ട്. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പോലിസുകാരന്‍ ആണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
അതേസമയം സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തു വിട്ട വീഡിയയിലെ പരാമര്‍ശങ്ങൾക്കതിരേ പോലിസിൽ പരാതി ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരേ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രഫ. കുസുമം ജോസഫാണ് ശ്രീലേഖയ്ക്ക് എതിരേ തൃശൂർ റൂറൽ എസ്പിക്ക് പരാതി നൽകിയത്.
