മോദിക്കെതിരേ സംസാരിക്കുന്നത് ജനാധിപത്യത്തിനെതിരായ സംസാരമെന്ന് ബിജെപി നേതാവ്

Update: 2021-03-19 14:53 GMT
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സംസാരിക്കുന്നത് ജനാധിപത്യത്തിനെതിരേ സംസാരിക്കുന്നതിന് തുല്യമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍ സ്ഥാനാര്‍ഥിയായ ബിജെപി നേതാവ് സുവേന്ദു അധികാരി. മോദിയുടെ വാക്‌സിന്‍ കഴിക്കണം. മോദി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത് ജനാധിപത്യത്തിനെതിരേ സംസാരിക്കുന്നതിനു തുല്യമാണ്. അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത് ഭാരത് മാതാവിനെതിരേ സംസാരിക്കലാണ്. പാകിസ്താനിലും ബംഗ്ലാദേശിലും വാക്‌സിന്‍ ഇല്ല. അതിനാല്‍ നിങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ വാക്‌സിന്‍ കഴിക്കണമെന്നും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അദ്ദേഹം പറഞ്ഞു.

    ജനുവരി പകുതി മുതല്‍ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ െ്രെഡവ് നടക്കുന്നുണ്ടെങ്കിലും കൊവിഡ് 19 കേസുകളില്‍ ഭയാനകമായ വര്‍ധനവ് ഉണ്ടായതായി തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് പരാമര്‍ശം. കഴിഞ്ഞ ദിവസം സുവേന്ദു അധികാരി മമതയെ 'റിഗ്ഗിങ് രാജ്ഞി' എന്ന് ആക്ഷേപിച്ചിപരുന്നു. മുഖ്യമന്ത്രി ഭരണത്തെ ദുരുപയോഗം ചെയ്യുന്നു. പോലിസ് നിശബ്ദമായി നോക്കിനില്‍ക്കുകയാണ്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ നുഴഞ്ഞുകയറ്റക്കാരെയും പാകിസ്താനികളെയും ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

    വോട്ട് റിഗ്ഗിങ് നടക്കുമെന്ന് റിഗ്ഗിങ് രാജ്ഞി പറയുന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയില്‍ നടക്കും. അതിനാലാണ് അവര്‍ അസ്വസ്ഥരാവുന്നത്. ഇപ്പോള്‍ അവര്‍ ഭരണകൂടത്തെയും പോലിസിനെയും ദുരുപയോഗം ചെയ്യുന്നു. നുഴഞ്ഞുകയറ്റക്കാരെയും പാകിസ്താനികളെയും ഉപയോഗിക്കുന്നു. പോലിസ് നിശബ്ദ കാഴ്ചക്കാരനാണ്. പക്ഷേ, ജനം ഞങ്ങള്‍ക്കൊപ്പമാണെന്നുമാണ് സുവേന്ദു അധികാരിയുടെ പരാമര്‍ശം. ഒരു മാസം മുമ്പ് ബിജെപിയിലേക്ക് മാറുന്നതിന് മുമ്പ് മമതയുടെ തൃണമൂലിലെ അടുത്ത അനുയായിരുന്ന അധികാരി നന്ദിഗ്രാമിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്.

Speaking against PM is speaking against democracy: Suvendu


Tags: