അഗ്നിക്കിരയായ ഡൽഹിയിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാംപ് എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു
തെക്കൻ ഡൽഹിയിൽ ശാഹീൻ ബാഗിനടുത്തുള്ള കഞ്ചൻ ഗുഞ്ചിലെ റോഹിംഗ്യൻ ക്യാംപുകൾ കത്തിനശിച്ചത്.
ന്യൂഡൽഹി: അഗ്നിക്കിരയായ ഡൽഹിയിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാംപ് എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീൻ അഹ്മദിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് സന്ദർശിച്ചത്. 56 കുടിലുകളാണ് ഇവിടെ അഗ്നിക്കിരയായത്, ഇതോടെ 270 പേർ വഴിയാധാരമാക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.
തെക്കൻ ഡൽഹിയിൽ ശാഹീൻ ബാഗിനടുത്തുള്ള കഞ്ചൻ ഗുഞ്ചിലെ റോഹിംഗ്യൻ ക്യാംപുകൾ കത്തിനശിച്ചത്. റോഹിംഗ്യൻ മുസ്ലിംകൾ താമസിക്കുന്ന മേഖലയിൽ എങ്ങിനെയാണ് തീപ്പിടിച്ചതെന്ന് ഇതുവരെ വെളിവായിട്ടില്ല. മുന്നൂറോളം പേരുള്ള ക്യാംപാണ് കത്തിനശിച്ചത്. അഗ്നിബാധയിൽ 56 കുടിലുകൾ പൂർണമായും കത്തിനശിച്ചു.
യുഎൻഒ ഉദ്യോഗസ്ഥർ, പോലിസ്, മജിസ്‌ട്രേറ്റ് തുടങ്ങിയവർ സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയിരുന്നു. കത്തിക്കരിഞ്ഞ കുടിലുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുന്നത് ഈ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ്. സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം നിരവധി പേർ എല്ലാം നഷ്ടപ്പെട്ട് നിരാലംബരാകേണ്ടി വന്നെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീൻ അഹ്മദ് പറഞ്ഞു.