കിറ്റെക്സ് തൊഴിലാളികളുടെ പരാതികൾ പരിഹരിക്കാനാണ്‌ ശ്രമിച്ചത്; ഈ ചിത്രങ്ങൾ അത്‌ വ്യക്‌തമാക്കുമെന്ന്‌ ശ്രീനിജൻ എംഎൽഎ

സാധാരണക്കാരയ ജനങ്ങളുടെ കൂടെനിന്ന് അവരോടൊപ്പം പ്രവർത്തിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാൾ എന്നനിലയിൽ എനിക്ക് ലഭിക്കുന്ന പരാതികളിൽ കാലതാമസം കൂടാതെ പരിഹാരം തേടാൻ ഞാൻ ശ്രമിക്കാറുണ്ട്.

Update: 2021-07-03 05:40 GMT

കൊച്ചി: കിഴക്കമ്പലത്തെ കമ്പനി തൊഴിലാളികളുടേതടക്കമുള്ള പരാതികളിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ പരിഹാരം കാണാനാണ്‌ താൻ ശ്രമിച്ചതെന്ന്‌ പി വി ശ്രീനിജൻ എംഎൽഎ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു. കമ്പനിയിലെ പരിശോധനയ്ക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ സഹിതമാണ് എംഎൽഎയുടെ പോസ്റ്റ്.

ഒരു വ്യവസായിയെ താൻ തകർക്കാൻ ശ്രമിക്കുന്നു എന്ന രീതിയിൽ വ്യക്‌തിപരമായി അധിക്ഷേപിക്കുവാനാണ് ചിലർ ശ്രമിക്കുന്നത്‌. എന്നാൽ സാധാരണക്കാരോടൊപ്പം നിന്ന്‌ പ്രവർത്തിക്കുന്ന ഒരു പൊതു പ്രവർത്തകൻ മാത്രമാണ്‌ താൻ . പരാതികളിൽ ഇടപെട്ട്‌ വരുത്തിയ മാറ്റങ്ങൾ ചിത്രസഹിതം നൽകിയാണ്‌ വിമർശനങ്ങൾക്ക്‌ ശ്രീനിജൻ മറുപടി നൽകിയിട്ടുള്ളത്‌.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചുകൊണ്ട് ദൃശ്യമാധ്യങ്ങളിലും സാമൂഹ്യമാധ്യങ്ങളിലും "ചില തല്പരകക്ഷികൾ" തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഞാൻ ഒരു വ്യവാസായിയെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ഇവർ പ്രചരപ്പിച്ചുകൊണ്ടിരിക്കുന്നത്.

സാധാരണക്കാരയ ജനങ്ങളുടെ കൂടെനിന്ന് അവരോടൊപ്പം പ്രവർത്തിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാൾ എന്നനിലയിൽ എനിക്ക് ലഭിക്കുന്ന പരാതികളിൽ കാലതാമസം കൂടാതെ പരിഹാരം തേടാൻ ഞാൻ ശ്രമിക്കാറുണ്ട്. എനിക്ക് ദിനംപ്രതി ലഭിക്കുന്നനിരവധി പരാതികളിൽ ഒന്നുമാത്രമാണ് കിഴക്കമ്പലത്തെ കമ്പനിതൊഴിലാളികളുടേത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം പരാതികളിൽ പരിഹാരം കാണാൻ ഞാൻ ശ്രമിക്കാറുമുണ്ട്.

ചാനൽ മുറിയിലെ എസി മുറിയിലിരുന്ന് വിമർശിക്കുവരോട് ഒരു വിരോധവമില്ല . ഈ കൊവിഡ് കാലത്തും ജനങ്ങളുടെ കൂടെനിന്ന് പ്രവർത്തിക്കുന്ന നിരവധി പ്രാതുപ്രവർത്തകരിൽ ഒരാൾ മാത്രമാണ് ഞാൻ. പരാതിക്കുമുൻപും അതിനു ശേഷമുള്ള ചിത്രങ്ങൾ ഞാനിവിടെ ഷെയർ ചെയ്യുകയാണ്, വിലയിരുത്തുക. വ്യവസായത്തെ തകർക്കാനല്ല ഞാൻ ശ്രമിച്ചത് മറിച്ച് തൊഴിലാളികളുടെ മൗലികമായ ആവശ്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

Full View