ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടന്‍

ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കും.

Update: 2022-03-06 19:56 GMT

മലപ്പുറം: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടന്‍. ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് അര്‍ധരാത്രി ഖബറടക്കാന്‍ ബന്ധുക്കളും പാര്‍ട്ടി നേതൃത്വവും തീരുമാനിച്ചത്. പാണക്കാട് ജുമാമസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിനു ശേഷം ഖബര്‍സ്ഥാനില്‍ ജനാസ മറവ് ചെയ്യും.

അവിചാരിതമായിട്ടാണ് ഖബറടക്കം രാത്രി തന്നെ നടത്താന്‍ ലീഗ് നേതൃത്വം തീരുമാനമെടുത്തത്. നിലവില്‍ മൃതദേഹം പള്ളിയില്‍ എത്തിച്ചു. ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കും.

അര്‍ബുദ ബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചത്. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അതിന് ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്.ഇന്ന് രാവിലെ ഒമ്പതിനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.

 പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.

18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

Tags:    

Similar News