വിവരങ്ങള്‍ ചോരുമെന്ന് ആശങ്ക; പാര്‍ട്ടി യോഗങ്ങളില്‍ മൊബൈല്‍ നിരോധിച്ച് സോണിയ

കേന്ദ്രസര്‍ക്കാരിനെതിരായ പാര്‍ട്ടിയുടെ പ്രക്ഷോഭപരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനായി സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പുറത്തുവച്ചശേഷമാണ് പങ്കെടുത്തത്.

Update: 2019-11-05 02:49 GMT

ന്യൂഡല്‍ഹി: പാര്‍ട്ടി യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇസ്രയേല്‍ നിര്‍മിത ചാരസോഫ്റ്റ്‌വെയറായ 'പെഗാസസ്' ഉപയോഗിച്ച് വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിനു വിലക്കേര്‍പ്പെടുത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയതായും ഇതുസംബന്ധിച്ച് വാട്‌സ് ആപ്പിന്റെ അറിയിപ്പ് ലഭിച്ചെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഉന്നതതല യോഗങ്ങളില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു കോണ്‍ഗ്രസ് നീക്കമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ പാര്‍ട്ടിയുടെ പ്രക്ഷോഭപരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനായി സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പുറത്തുവച്ചശേഷമാണ് പങ്കെടുത്തത്. ഏതാനും നേതാക്കള്‍ മൊബൈല്‍ ഫോണുകള്‍ പുറത്തുവയ്ക്കുന്നതിനോട് വിമുഖത കാട്ടിയിരുന്നു. എന്നാല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തന്റെ ഫോണ്‍ പുറത്തുവയ്ക്കുന്നതുകണ്ടതോടെ മറ്റ് നേതാക്കളും ഇതിന് തയ്യാറാവുകയായിരുന്നു.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം അവസാനിക്കുന്നതിന് മുമ്പുതന്നെ വിവരങ്ങള്‍ ചോരുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗങ്ങളിലടക്കം ഭാവിയില്‍ നേതാക്കള്‍ മൊബൈല്‍ ഫോണുകള്‍ കൈവശംവയ്ക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്നും റിപോര്‍ട്ടുകളുണ്ട്. മൊബൈല്‍ ഫോണ്‍ ഗൗരവമേറിയ പാര്‍ട്ടി ചര്‍ച്ചകളില്‍നിന്ന് നേതാക്കളുടെ ശ്രദ്ധതിരിക്കുന്നുണ്ടെന്നും വിലക്കുവരുന്നതോടെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ആത്മാര്‍ഥതയോടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു.  

Tags: