ചില പോലിസുകാര്‍ മനുഷ്യത്വ വിരുദ്ധമായി ജനങ്ങളുടെ മേല്‍ കുതിര കയറുന്നു; വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

പോലിസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിലാണ് മന്ത്രി പോലിസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

Update: 2022-04-30 18:07 GMT

കാഞ്ഞങ്ങാട്: പോലിസിന് എതിരെ വിമര്‍ശനവുമായി എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനങ്ങളുടെമേല്‍ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ലെന്നും ജനങ്ങളെ സേവിക്കാനാണു പോലിസ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. മനുഷ്യത്വ വിരുദ്ധമായി ചില പോലിസുകാര്‍ ഇടപെടുന്നു. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പോലിസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിലാണ് മന്ത്രി പോലിസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

പഴയകാല പാരമ്പര്യം പേറി നടക്കുന്ന ചിലര്‍ ഇന്നും സേനയിലുണ്ട്. അവരെ തിരുത്തി സര്‍ക്കാര്‍ നിലപാടിനൊപ്പം ചേര്‍ക്കണം. തൊഴിലാളി വര്‍ഗ നയങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയില്ല. ഇതിനു പരിമിതിയുണ്ട്. സര്‍ക്കാര്‍ മാറുമ്പോള്‍ ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും മാറുന്നില്ല. ഈ പരിമിതിയില്‍ നിന്നാണ് കേരളം ഭരിക്കുന്നത്. ഇന്നാണെങ്കില്‍ പരിമിതി കൂടുകയാണെന്നും കേന്ദ്രീകൃതമായ ഒരു ഭരണത്തിന്റെ ഭാഗമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.