സാമൂഹിക മാധ്യമങ്ങള്‍ നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം: ആര്‍എസ്എസ് സൈദ്ധാന്തികന്‍

ചൈന സാമൂഹിക മാധ്യമങ്ങളെ ഇല്ലാതാക്കി. ഇന്ത്യയില്‍ സുപ്രിംകോടതി പോലും സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് അവയെ നിരോധിക്കേണ്ടി വന്നേക്കാം.

Update: 2021-11-16 15:36 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി. ദേശീയ മാധ്യമദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിട്ടയായ രീതിയില്‍ മുന്നോട്ടുപോവുന്ന ഒരു സമൂഹത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചൈന സാമൂഹിക മാധ്യമങ്ങളെ ഇല്ലാതാക്കി. ഇന്ത്യയില്‍ സുപ്രിംകോടതി പോലും സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് അവയെ നിരോധിക്കേണ്ടി വന്നേക്കാം. ഫേസ്ബുക്ക് ഇല്ലാതെ ജീവിക്കാന്‍ നമുക്ക് കഴിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. മ്യാന്‍മാര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശാന്തി പടര്‍ത്തുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഗുരുമൂര്‍ത്തിയുടെ അഭിപ്രായ പ്രകടനം.

സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള നിരോധനം അല്‍പം പ്രയാസമേറിയതായി തോന്നാം. എന്നാല്‍ ഇത്തരം അരാജകത്വങ്ങള്‍ നിരോധിക്കപ്പെടണമെന്നാണ് തന്റെ വിശ്വാസം. നിങ്ങള്‍ക്ക് അരാജകത്വത്തെപ്പോലും വാഴ്ത്താന്‍ കഴിയും, വിപ്ലവങ്ങളിലും കൂട്ടക്കൊലകളിലും ചില നല്ല കാര്യങ്ങള്‍ കൂടിയുണ്ട്. എന്നുകരുതി ഒരു ചിട്ടയുള്ള സമൂഹത്തെ നിങ്ങള്‍ സൃഷ്ടിക്കുന്നത് അങ്ങനെയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ആര്‍എസ്എസ് സൈദ്ധാന്തികന്റെ അഭിപ്രായത്തിനെതിരേ പരിപാടിയില്‍ പങ്കെടുത്ത ചിലരും രംഗത്തെത്തി. ഓരോ കാലഘട്ടവും ആശയവിനിമയങ്ങള്‍ക്ക് വേണ്ടി അതിന്റേതായ രീതികള്‍ സൃഷ്ടിക്കുന്നുണ്ട്. സമയം, ചെലവ്, ഫലപ്രാപ്തി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കപ്പെടുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്ന് ഗുരുമൂര്‍ത്തിയുടെ അഭിപ്രായത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് കൗണ്‍സില്‍ അംഗമായ ഗുര്‍ബീര്‍ സിങ് പറഞ്ഞു.