പ്രമുഖ ആക്റ്റിവിസ്റ്റ് സ്വാമി അഗ്നിവേശ് അന്തരിച്ചു

ലിവര്‍ സിറോസിസ് മൂലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് (ഐഎല്‍ബിഎസ്) ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം

Update: 2020-09-11 14:34 GMT

ന്യൂഡല്‍ഹി: പ്രമുഖ ആക്റ്റിവിസ്റ്റും ഹിന്ദുത്വ വിമര്‍ശകനുമായിരുന്ന സ്വാമി ആര്യസമാജം നേതാവ് സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. ലിവര്‍ സിറോസിസ് മൂലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് (ഐഎല്‍ബിഎസ്) ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. സ്വാമി അഗ്‌നിവേശ് ചികിത്സയ്ക്കിടെ ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ചയാണ് സ്വാമി അഗ്നിവേശിനെ ഐഎല്‍ബിഎസില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഹരിയാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ അഗ്‌നിവേശ് 1970ലാണ് ആര്യസമാജത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. മതങ്ങള്‍ തമ്മിലുള്ള ആശയ സംവാദത്തിന്റെ വക്താവ് കൂടിയാണ് അദ്ദേഹം. സ്ത്രീ ഭ്രൂണഹത്യയ്‌ക്കെതിരായ പ്രചാരണങ്ങളും സ്ത്രീ വിമോചനവും ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹം പങ്കാളിയാണ്. 2011ല്‍ ഇന്ത്യ ലോക്പാല്‍ ബില്‍ നടപ്പാക്കാനുള്ള അഴിമതിക്കെതിരായ പ്രചാരണ വേളയില്‍ അന്ന ഹസാരെയുടെ പ്രമുഖ സഹകാരിയായിരുന്നു അദ്ദേഹം.

Tags:    

Similar News