എസ്എന്‍ഡിപി ഓഫിസിലെ പഞ്ചലോഹ വിഗ്രഹം കടത്തിയെന്ന്; സുഭാഷ് വാസുവിനെതിരേ ഗുരുതര പരാതി

യൂനിയന്‍ പ്രസിഡന്റായിരുന്ന സുഭാഷ് വാസു, സെക്രട്ടറി ബി സുരേഷ് ബാബു, ഓഫിസ് സ്റ്റാഫ് മധു എം പെരിങ്ങറ എന്നിവര്‍ ചേര്‍ന്നാണ് ഇവ ഓഫിസില്‍ നിന്നു കടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Update: 2020-01-13 14:41 GMT

ആലപ്പുഴ: മാവേലിക്കര എസ്എന്‍ഡിപി യൂനിയന്‍ ഓഫിസില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉള്‍പ്പെടെയുള്ളവ കടത്തിയെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ ഗുരുതര പരാതി. യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കു പരാതി നല്‍കിയത്. മാവേലിക്കര എസ്എന്‍ഡിപി യൂനിയന്‍ ഓഫിസില്‍ ഗുരുദേവ ചിത്രത്തിനൊപ്പം നെയ്‌വിളക്ക് തെളിച്ചു പ്രാര്‍ഥിച്ചിരുന്ന സ്വര്‍ണം പൂശിയ രണ്ടടി പൊക്കവും 60 കിലോ തൂക്കവുമുള്ള പഞ്ചലോഹ വിഗ്രഹം, യോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റ്, മൈക്രോഫിനാന്‍സിന്റെ സംഘം വായ്പാ തിരിച്ചടവ് പാസ്ബുക്ക്, മാസ തിരിച്ചടവ് സ്‌റ്റേറ്റ്‌മെന്റ് രശീതികള്‍, യൂനിയന്‍ മൈക്രോ പാസ് ബുക്ക് എന്നിവയും കാണാതായതായി പരാതിയില്‍ പറയുന്നു.

    യൂനിയന്‍ പ്രസിഡന്റായിരുന്ന സുഭാഷ് വാസു, സെക്രട്ടറി ബി സുരേഷ് ബാബു, ഓഫിസ് സ്റ്റാഫ് മധു എം പെരിങ്ങറ എന്നിവര്‍ ചേര്‍ന്നാണ് ഇവ ഓഫിസില്‍ നിന്നു കടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. മൈക്രോ സ്വയംസഹായ സംഘങ്ങളില്‍ വെട്ടിപ്പ് നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവര്‍ അന്വേഷണത്തിലെ തെളിവുകളാണ് ഓഫിസില്‍ നിന്നു കടത്തിയതെന്നും രേഖകളും വിഗ്രഹവും ഉള്‍പ്പെടെ കവര്‍ച്ച ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്ത് ഇവയെല്ലാം യൂനിയനു തിരികെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.




Tags:    

Similar News