സ്‌പെയര്‍ ടയറിന് വലിപ്പ വ്യത്യാസം; ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വാഹന നിര്‍മാതാവും ഡീലറും ചേര്‍ന്ന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കാനാണ് കോടതി വിധിച്ചത്

Update: 2021-08-15 06:40 GMT

കാസര്‍ക്കോട്: പുതുതായി വാങ്ങിയ കാറിന് വലിപ്പ വ്യത്യാസമുള്ള സ്‌പെയര്‍ ടയര്‍ നല്‍കിയതിന് ഉപഭോക്താവിന് വാഹന നിര്‍മാതാവും ഡീലറും ചേര്‍ന്ന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കാന്‍ വിധി.കുറ്റിക്കോല്‍ ഞെരുവിലെ സി മാധവന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

കാറില്‍ ഘടിപ്പിച്ച നാല് ചക്രങ്ങളെക്കാള്‍ വ്യാസം കുറഞ്ഞതായിരുന്നു അധികമായി നല്‍കിയ ചക്രം. വ്യത്യസ്ത വലുപ്പത്തിലുള്ള ചക്രങ്ങള്‍ വാഹനത്തിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും അടുത്ത് വര്‍ക്ക്‌ഷോപ്പ് ഇല്ലെങ്കില്‍ സ്‌റ്റെപ്പിനി ചക്രം കൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യമുണ്ടാവുമെന്നും ഉപഭോക്തൃ ഫോറം വ്യക്തമാക്കി.

വാഹന വിലയില്‍ സ്‌റ്റെപ്പിനി ചക്രത്തിന്റെ വില കൂടി ഉള്‍പ്പെടുമെന്നും മോട്ടോര്‍ വാഹനചട്ട പ്രകാരം ഇത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണെന്നും കെ കൃഷ്ണന്‍ അധ്യക്ഷനായ ഫോറം വിധിച്ചു. സ്‌റ്റെപ്പിനി ചക്രം നല്‍കുന്നത് അടിയന്തര ഘട്ടത്തില്‍ അടുത്ത വര്‍ക്ക്‌ഷോപ്പു വരെ എത്താനാണ് എന്നായിരുന്നു വാഹന നിര്‍മാതാവിന്റെയും വില്‍പ്പനക്കാരന്റേയും വാദം.



Tags: