രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അദാനി ഗ്രൂപ്പിന് ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ലേലത്തിലൂടെ ലഭിച്ചിരുന്നു.

Update: 2019-12-02 01:51 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം. അമൃത് സര്‍, വാരണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പൂര്‍, ട്രിച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

    നേരത്തേ, ലഖ്‌നോ, അഹമ്മദാബാദ്, തിരുവനന്തപുരം, ജയ്പൂര്‍, മംഗളൂരു, ഗുവാഹത്തി വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്ത ഉടമസ്ഥതയിലേക്ക് മാറ്റിയിരുന്നു. ബോര്‍ഡ് തീരുമാനത്തിനു ശേഷം ശുപാര്‍ശ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ)യ്ക്കു കീഴില്‍ രാജ്യത്തെ 100 വിമാനത്താവളങ്ങളാണുള്ളത്.

    ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അദാനി ഗ്രൂപ്പിന് ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ലേലത്തിലൂടെ ലഭിച്ചിരുന്നു. ഒരു യാത്രക്കാരന് എഎഐയ്ക്കു നല്‍കുന്ന ഫീസിനെ അടിസ്ഥാനപ്പെടുത്തിയാണു ലേലം നടന്നത്. കഴിഞ്ഞ ജൂണ്‍ മാസം കേന്ദ്ര മന്ത്രാലയം അഹമ്മദാബാദ്, ലഖ്‌നോ, മംഗളൂരു വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് വാടകയ്ക്കു നല്‍കിയിന്നു. മറ്റ് മൂന്നു വിമാനത്താവളങ്ങളും ഉടന്‍ അദാനി ഗ്രൂപ്പിനു കൈമാറുമെന്നാണു സൂചന. കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്കു നല്‍കാനുള്ള നീക്കത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.




Tags: